കാട്ടാനകളെ കാട്ടിലേക്ക് തുരത്തൽ യജ്ഞം പുരോഗമിക്കുന്നു
text_fieldsആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ഓടച്ചാൽഭാഗത്തുനിന്ന് വനപാലകർ
കാട്ടാനകളെ തുരത്തിയപ്പോൾ
കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനയെ തുരുത്തൽ ദൗത്യം പുനരാരംഭിച്ചു. കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ നിർദേശാനുസരണം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. പ്രസാദ്, കണ്ണൂർ ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ റേഞ്ച് സ്റ്റാഫും, ആറളം വൈൽഡ് ലൈഫ് റേഞ്ച് സ്റ്റാഫും, വാച്ചർമാരും ഉൾപ്പെടുന്ന 30 ഓളം വരുന്ന ജീവനക്കാരാണ് കാട്ടാന തുരുത്തൽ ദൗത്യത്തിൽ പങ്കെടുത്തത്.
ആറളം ഫാം ബ്ലോക്ക് 13 ഓടച്ചാൽഭാഗത്ത് തമ്പടിച്ച 10 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. റൈഫിൾ ,12 ബോർ ഗൺ, പടക്കം, വാക്കിടോക്കി, ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ഓടച്ചാൽ ഭാഗത്ത് പുതുതായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ് കടത്തി കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതം ഉരുപ്പുകുന്നു ഭാഗത്തേക്ക് കാട്ടാനകളെ തുരത്തിയത്.
തുടർന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും, ആർ. ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും നേതൃത്വത്തിൽ ബ്ലോക്ക് 13 മുതൽ ബ്ലോക്ക് 10 വരെ പുതുതായി നിർമിച്ച ഹാങ്ങിങ് ഫെൻസിന്റെ പ്രവൃത്തി വിലയിരുത്തുകയും, ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുകയും, രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നതിനുള്ള നടപടികളും ഊർജിതമാക്കി.