കിൻഫ്ര സ്ഥലമെടുപ്പ് ക്രമക്കേട്; കോടികൾ നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
text_fieldsകണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിന് സ്ഥലമെടുപ്പ് നടത്തിയതിന്റെ മറവിൽ വൻ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർക്കെതിരായ നടപടി വൈകുന്നു. സ്പെഷൽ തഹസിൽദാർ എൽ.എ (കിൻഫ്ര) ചാലോട് ഓഫിസിലെ റവന്യൂ ഇൻസ്പെപെക്ടർ ആയിരുന്ന ഷാജി, വാല്വേഷൻ അസിസ്റ്റന്റ് ആയിരുന്ന പ്രദീപൻ, തഹസിൽദാർ ആയിരുന്ന ഷെർലി എന്നിവർക്കെതിരെ മുണ്ടയാടൻ രാജൻ എന്നയാൾ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് അന്വേഷണം നടത്തിയത്. വിജിലൻസ് കോഴിക്കോട് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇതിന്റെ റിപ്പോർട്ട് ജില്ല കലക്ടർക്ക് കൈമാറി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
672 പേരുടെ ഭൂമി ഏറ്റെടുപ്പിൽ 260 പേരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്ന് പറഞ്ഞ് 82 കോടി രൂപ കോടതിയിൽ നിക്ഷേപിച്ചു. ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കി നഷ്ടപരിഹാരത്തുക കൈപ്പറ്റിയത്. ഏറ്റെടുത്ത എല്ലാ സ്ഥലത്തിന്റെയും പരിശോധന പൂർത്തിയാക്കി തയാറാക്കിയ 200 ലധികം മഹസ്സർ സാക്ഷികൾ ഒരാളാണെന്നും മുഴുവൻ മഹസ്സറുകളും സ്ഥലം സന്ദർശിച്ച് തയാറാക്കിയത് ഷാജി എന്ന ഉദ്യോഗസ്ഥനാണെന്നും കണ്ടെത്തി.
ഇക്കാലയളവിൽ കിൻഫ്ര ഓഫിസിൽ മറ്റ് റവന്യൂ ഇൻസ്പെക്ടർമാർ ജോലി ചെയ്തതായി കണ്ടെത്തിയതിനാൽ ഇത് ഗുരുതര വീഴ്ചയും സംശയവും ഉളവാക്കുന്നതാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവുകൊണ്ടാണ് കോടിക്കണക്കിന് രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതായി കാണിച്ച് നേരത്തെ കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നിട്ടും കലക്ടറേറ്റിൽ നിന്ന് ഉദ്ദ്യോഗസ്ഥർക്കെതിരായ നടപടി വൈകിപ്പിക്കുകയാണ്.