കൊട്ടിയൂർ-വയനാട് ചുരംരഹിത പാത; നടപടികളില്ലാതെ സർക്കാർ
text_fieldsകേളകം: കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി ജനത്തിന്റെ പ്രതീക്ഷകൾ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. അപകട പരമ്പരകളുടെ വഴിത്താരയായ നിലവിലെ പാൽച്ചുരം ബോയ്സ് ടൗൺ പാതയേക്കാൾ പഴക്കമുണ്ട് പാൽച്ചുരത്തിന് ബദൽ പാത എന്ന ആവശ്യത്തിനും. നിലവിലെ പാതക്ക് പകരമായി തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ജന താൽപര്യം. ഈ ആവശ്യമുന്നയിച്ച് അതത് കാലത്തെ മുഖ്യമന്ത്രിമാർക്കും വകുപ്പ് മന്ത്രിമാർക്കും നിവേദന പരമ്പരകൾ നടത്തിയെങ്കിലും ഫലം പഠനങ്ങളിൽ ഒതുങ്ങി.
നിലവിലെ പാത മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ചുരത്തിലെ ഗതാഗതം തടസ്സപ്പെടുമ്പോൾ ശക്തമാവുകയും ചുരം തുറക്കുന്നതോടെ പരിഗണന നഷ്ടപ്പെടുന്നതുമാണ് ബദൽ റോഡ് എന്ന ആവശ്യം. ഈ വർഷകാലത്ത് ഇതുവരെ മാത്രം അഞ്ചോളം തവണയാണ് പാൽച്ചുരമിടിഞ്ഞത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പാൽച്ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ചെലവഴിക്കുന്നതും.
അമ്പായത്തോടുനിന്ന് താഴേ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് ഇങ്ങനെയൊരു റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തിന്റെ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. പാൽച്ചുരം കടന്നുപോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡിന്റെ നിർദിഷ്ട പാതയും വനത്തിലൂടെയാണ് പോവുക.
കൂപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വഴി ഇവിടെ ഉണ്ടായിരുന്നു. 1973ൽ കൊട്ടിയൂർ പഞ്ചായത്തിന്റെ അപേക്ഷയിൽ കൊട്ടിയൂർ നിബിഡവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡു നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിന് സ്ഥലം ലീസിനു നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമിച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 898.75 രൂപ പഞ്ചായത്ത് മാനന്തവടി ഡി.എഫ്.ഒ ഓഫിസിൽ അടച്ചു. 12 നിബന്ധനകളടങ്ങിയ ലീസ് ഉത്തരവായിരുന്നു അത്.
8.300 കിലോമീറ്ററാണ് അമ്പായത്തോടു മുതൽ തലപ്പുഴ വരെ വനമുൾപ്പെടെ ബദൽ പാതയുടെ നീളം. 2009ൽ അന്നത്തെ വടക്കേവയനാട് എം.എൽ.എയായിരുന്ന കെ.സി. കുഞ്ഞിരാമൻ ഈ റോഡിന് ഏഴുകോടി രൂപ അനുവദിച്ചിരുന്നു. 2009 ജൂലൈ 17ലെ വയനാട് കലക്ടറുടെ ഉത്തരവു പ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്നും പറഞ്ഞിരുന്നു. ഈ റോഡിന് 14 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ, തുക പാസായില്ല.
പിന്നീട് പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യത പഠനങ്ങൾ നടന്നിരുന്നു. 1,360 മീറ്ററോളം നിബിഡവനത്തിലൂടെ നിർമിക്കേണ്ടി വരുമെന്നതാണ് പാതയുടെ പ്രധാന തടസ്സം. എം.പിമാർ, എം.എൽ.എമാർ, കൊട്ടിയൂർ പഞ്ചായത്ത്, മലയോര ജനകീയ വികസന സമിതി എന്നിവർ ചേർന്ന് ഇതുസംബന്ധിച്ച് പലതവണ നിവേദനം സർക്കാറിന് സമർപ്പിച്ചിരുന്നു.
നിബിഡവനം ഉൾപ്പെടുന്ന ഭാഗത്തിന് പകരമായി വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മറ്റു ഭാഗങ്ങൾ വനംവകുപ്പിനു വിട്ടു നൽകാൻ തയാറാണെന്നും അന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. തുടർ നടപടികൾ ചുവപ്പുനാടയിൽപെട്ടത് മിച്ചം. ഇലക്ഷൻ കാലത്ത് ചൂട് പിടിക്കുകയും കഴിയുമ്പോൾ ചൂടാറുകയും ചെയ്യുന്ന ബദൽ പാത ചർച്ചകളിൽനിന്ന് വിട്ടുമാറാൻ ഭാവി വികസന സ്വപ്നങ്ങൾ നെയ്യുന്ന മലയോര ജനത തയാറല്ല. അതിന് ഏതറ്റം വരെയുംപോയി വികസന പാത തുറക്കുമെന്ന നിശ്ചയത്തിലാണ് മലയോര ജനത.നിലവിൽ താമരശ്ശേരി ചുരം റോഡിലും കുറ്റ്യാടി ചുരത്തിൽ പക്രന്തളം ഭാഗത്തും മണ്ണിടിഞ്ഞു. അതിനാൽ കൊട്ടിയൂർ പാൽചുരം പാതയിൽ വാഹനത്തിരക്കേറിയിട്ടുണ്ട്.
നിലവിലെ പാൽചുരം റോഡ് വികസനത്തിന് പര്യാപ്തമല്ലാത്തതിനാൽ വിമാനത്താവള നാലുവരിപ്പാത ചുരം പരിധിയിൽ രണ്ടുവരി മാത്രമേ സാധ്യമാവൂ. ഈ യാഥാർഥ്യം മനസ്സിലാക്കി ചുരംരഹിത പാതക്ക് സർക്കാർ പദ്ധതി തയാറാക്കുകയാണ് സുരക്ഷിത യാത്രക്കാർക്കുള്ള പരിഹാര മാർഗം