മാഹിയിൽ പെട്രോൾ പമ്പുകൾ വർധിക്കുന്നു; ഹൈകോടതിയെ സമീപിക്കും -ജനശബ്ദം
text_fieldsമാഹി-തലശ്ശേരി ബൈപാസ് പാതയിൽ സർവിസ് റോഡിന് സമീപം നിർമാണം പുരോഗമിക്കുന്ന പെട്രോൾ പമ്പ്
മാഹി: മാഹിയിലെ പുതിയ പെട്രോൾ പമ്പുകളുടെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ വർധനവ് ഗുരുതരമായ സുരക്ഷാ, പരിസ്ഥിതി, ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ 'ജനശബ്ദം' മാഹി മദ്രാസ് ഹൈകോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതുതായി നിരവധി പമ്പുകൾക്ക് അനുമതി നേടിയിട്ടുണ്ട് രേഖകൾ നിരത്തി നേതാക്കൾ വ്യക്തമാക്കി. പള്ളൂർ ബൈപാസ് സർവിസ് റോഡിന് സമീപം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ചേർന്ന് പമ്പ് അനുവദിക്കുന്ന ശ്രമം പി.ഇ.എസ്.ഒ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ജനശബ്ദം ജനറൽ സെക്രട്ടറി ഇ.കെ. റഫീഖ് ആരോപിച്ചു.
മാഹിയിൽ ഫയർ ആൻഡ് റെസ്ക്യൂ സൗകര്യങ്ങളില്ല. ഇന്ധന ടാങ്കുകളിലെ ചോർച്ച, സ്പില്ലേജ് എന്നിവ കുടിവെള്ളം മലിനമാക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ജല മലിനീകരണ സർവേ നടത്തണമെന്നും നിലവിലുള്ള പമ്പുകളിൽ സുരക്ഷാ പരിശോധന നടത്തണമെന്നും മാഹിക്ക് പരിസ്ഥിതി ക്യാപാസിറ്റി പറനം നടത്തണമെന്നും കാണിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും സംസ്ഥാന ലഫ്. ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതിയിൽ നൽകി. വാർത്തസമ്മേളനത്തിൽ ജനശബ്ദം ഭാരവാഹികളായ ചാലക്കര പുരുഷു, ഇ.കെ. റഫീഖ്, ടി.എം. സുധാകരൻ, പി.ആർ.ഒ. സോമൻ ആനന്ദ്, ദാസൻ കാണി, ഷാജി പിണക്കാട്ട്, പി.കെ. ശ്രീധരൻ, ജസീമ മുസ്തഫ, രതി ചെറുകല്ലായി എന്നിവർ അറിയിച്ചു.


