തെരുവുനായ് ശല്യത്തിൽ കുരുങ്ങി മാഹി
text_fieldsഇരട്ടപ്പിലാക്കൂൽ വയൽനട റോഡിൽ ഭീതി പരത്തി തെരുവുനായ്ക്കൾ
മാഹി: മാഹി മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. മാഹി മുണ്ടോക്ക്, മഞ്ചക്കൽ, മഞ്ചക്കൽ മസ്ജിദ് പരിസരങ്ങളിൽ തെരുവുനായ്ക്കൾക്ക് താവളമാക്കിയിരിക്കുകയാണ്.
ഇരട്ടപ്പിലാക്കൂൽ, ചെറുകല്ലായി എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്. ചെറുകല്ലായി കാർഷിക നഴ്സറിക്ക് സമീപമുള്ള പ്രദേശത്ത് റോഡരികിൽ അജ്ഞാതർ ബൈക്കിലെത്തി കോഴിമാലിന്യങ്ങൾ തള്ളുന്നതായും പരാതിയുണ്ട്. ചിക്കൺ സ്റ്റാൾ ഉടമകൾ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം മാലിന്യങ്ങൾ വലിച്ചെറിയുകയാണെന്നും പരാതിയുണ്ട്.
രക്തം പുരണ്ട ഇറച്ചിക്കഷങ്ങൾ തുടർച്ചയായി തിന്നുന്ന നായ്ക്കൾക്ക് ഇവ ലഭിക്കാതാവുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെയും മനുഷ്യരേയും അക്രമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലതവണ പ്രതിഷേധം അറിയിച്ചിട്ടും കോഴി മാലിന്യം തള്ളുന്നത് തുടരുകയാണ്.
മൃഗസ്നേഹികൾ ചോര മണമുള്ള ഇറച്ചി മാലിന്യങ്ങൾ നൽകുന്നതും നായ്ക്കൾ മനുഷ്യരെ കടിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. അറവുമാലിന്യം റോഡിൽ തള്ളുന്നത് തെരുവുനായ ശല്യം വർധിപ്പിക്കുകയാണ്. കവലകളിൽസി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കോഴിമാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ മുഹമ്മദ് നിഷാദ് മാഹി നഗരസഭാ കമീഷണർക്ക് നിവേദനം നൽകി.