ജ്വല്ലറിയിൽനിന്ന് സ്വർണമാല കവർന്ന യുവതി പിടിയിൽ
text_fieldsഎൻ. ആയിഷ
മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി കടന്നുകളഞ്ഞ യുവതിയെ മാഹി പൊലീസ് പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമടം നടുവിലത്തറ എൻ. ആയിഷയാണ് (41) പിടിയിലായത്. മാഹി ബസലിക്കക്ക് സമീപത്തെ ജ്വല്ലറിയിൽ ഒരാഴ്ച മുമ്പാണ് സംഭവം.
മോതിരം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഴിയൂരിലെ ക്വാർട്ടേഴ്സിൽനിന്ന് യുവതിയെ പിടികൂടിയത്.
കുഞ്ഞിപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. മാഹി സി.ഐ പി.എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വളവിൽ സുരേഷ്, എ.എസ്.ഐ സി.വി. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


