മലയോരം ലോക കപ്പ് ഫുട്‌ബാള്‍ ലഹരിയില്‍
text_fieldsഇരിട്ടി നഗരസഭ ഷോപ്പിങ് കോംപ്ലക്‌സില്‍ തൂക്കിയിട്ട വിവിധ രാജ്യങ്ങളുടെ ഫ്ലാഗുകളും ജഴ്‌സികളും
ഇരിട്ടി: ഫുട്‌ബാള്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഇഷ്ട ടീമുകളുടെ ഫ്ലാഗുകളും ജഴ്‌സികളും ഒരുക്കി ഫുട്‌ബാള്‍പ്രേമികൾ ആവേശത്തിന്റെ നാളുകളിലേക്ക്. ജൂണ്‍ 11ന് മെക്‌സികോ സിറ്റിയില്‍ ലോകകപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെന്റിന്റെ വിസില്‍ മുഴങ്ങുന്നതും കാതോര്‍ത്താണ് മലയോരത്തെ ആരാധകരും കാത്തിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത് മൂന്നു രാജ്യങ്ങളാണ്; അമേരിക്ക, കാനഡ, മെക്‌സികോ. ആദ്യമായാണ് 48 ടീമുകള്‍ പങ്കെടുക്കുന്ന വിപുലമായ ഫോര്‍മാറ്റില്‍ ലോകകപ്പ് നടക്കുന്നത്. എന്നാല്‍, ലോകത്തിന്റെ മറുവശത്ത് നടക്കുന്ന മത്സരങ്ങളേക്കാള്‍ പ്രധാനമായി ഇവിടെ ശ്രദ്ധേയമാകുന്നത് മറ്റൊന്നാണ്.
ലോകകപ്പിനെ വരവേല്‍ക്കാന്‍ നമ്മുടെ നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു എന്നതാണ്. അതാണ് ഫുട്‌ബാളിന്റെ ആവേശം. ഇരിട്ടി ടൗണിലെ കടകളില്‍ വിവിധ രാജ്യങ്ങളുടെ ഫ്ലാഗുകളും ഇഷ്ടതാരങ്ങളുടെ ജഴ്‌സികളും ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. ഇപ്പോഴേ ആളുകള്‍ ഫ്ലാഗുകളും ജഴ്‌സികളും വാങ്ങിത്തുടങ്ങിയതായി കടയുടമകള്‍ പറഞ്ഞു. മലയോരത്ത് വിവിധ ടീമുകളുടെ ആരാധകരുണ്ട്. പലരും ഇതിനോടകം ഫ്ലാഗുകള്‍ സ്വന്തമാക്കി. ഇനി കാത്തിരിപ്പിന്റെ ദിവസങ്ങള്‍ മാത്രം. ഫുട്‌ബാള്‍ മാമാങ്കത്തിന്റെ ആവേശത്തിലേക്ക് നാടും ഒരുങ്ങിക്കഴിഞ്ഞു.


