വോട്ടില്ലാ സ്ഥാനാർഥികൾ; പുലിവാല് പിടിച്ച് ലീഗും ബി.ജെ.പിയും
text_fieldsനടുവിൽ (കണ്ണൂർ): സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചു നാമനിർദേശപത്രിക നൽകാൻ ഒരുങ്ങുമ്പോൾ സ്ഥാനാർഥിക്ക് വോട്ടില്ലെന്ന് അറിയുക. കണ്ണൂർ നടുവിൽ പഞ്ചായത്തിൽ ആണ് മുസ്ലിം ലീഗും ബി.ജെ.പിയും വോട്ടില്ലാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പുലിവാല് പിടിച്ചത്. ദലിത് ലീഗിലേക്ക് മെംബർഷിപ് ഉൾപ്പെടെ നൽകിയായിരുന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗിെൻറ തട്ടകമായി അറിയപ്പെടുന്ന 16ാം വാർഡ് ഇത്തവണ പട്ടികവർഗ വനിതാ സംവരണമാണ്. ഇവിടെ മത്സരിക്കാനായി ദലിത് കോൺഗ്രസ് നേതാവിെൻറ ഭാര്യയെയാണ് ലീഗ് കണ്ടെത്തിയത്. പാർട്ടി അംഗത്വം നൽകി സ്ഥാനാർഥിയായി പ്രാഖ്യാപിച്ചു രണ്ട് ദിവസത്തിനു ശേഷമാണ് ഇവർക്ക് വോട്ടില്ലെന്നത് മനസ്സിലാവുന്നത്.
പഞ്ചായത്തിലെ 13ാം വാർഡിൽ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർഥിക്കും സമാനസ്ഥിതിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ച ശേഷമാണു വോട്ടില്ലെന്ന് മനസ്സിലാവുന്നത്. അബദ്ധം മനസ്സിലായതോടെ പുതിയ സ്ഥാനാർഥികളെ കണ്ടെത്തി പത്രിക നൽകി ഇരുപാർട്ടിയും. ഇരു പാർട്ടിക്കും പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ എതിരാളികൾ ആഘോഷമാക്കുന്നുണ്ട്.