തറക്കല്ലിട്ടിട്ട് ഒരു വർഷം, താഴെ പാൽച്ചുരത്ത് അംഗൻവാടി കുരുന്നുകൾ ദുരിതത്തിൽ
text_fieldsപാൽ ചുരം അംഗൻവാടിക്കായി നിർമ്മിച്ച പില്ലർ കുഴികൾ
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ താഴെ പാൽച്ചുരം 15 -ാം നമ്പർ അംഗൻവാടിക്ക് കെട്ടിടമില്ലാത്തതിനാൽ പാൽച്ചുരം ഉന്നതിയിലെ കുരുന്നുകളുടെ പഠനം പോഷകാഹാരവും വഴിമുട്ടിയ നിലയിൽ. അംഗൻവാടിയുടെ കെട്ടിടം കാലപ്പഴക്കം മൂലം പ്രവർത്തിക്കാൻ കഴിയാതായതോെട രണ്ടു വർഷം മുമ്പ് പൊളിച്ചു നീക്കി താൽകാലികമായി പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പുതിയ കെട്ടിടത്തിനായി 29 ലക്ഷം രൂപ അനുവദിക്കുകയും ഒരു വർഷം മുമ്പ് പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തു.
തറക്കല്ലിട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും കെട്ടിടത്തിന്‍റെ പില്ലർ കുഴികൾ നിർമിച്ചതിനപ്പുറം ഒരു പണിയും നടക്കാതെ നിർമാണം വഴിമുട്ടിയ നിലയിലായി. താത്കാലികമായി പ്രവർത്തിച്ചു കൊണ്ടിരുന്ന അംഗൻവാടി കെട്ടിടത്തിന് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ രണ്ടാഴ്ച മുമ്പ് രണ്ടു കിലോമീറ്റർ മുകളിലുള്ള മേലെ പാൽച്ചുരം വയോജന വിശ്രമ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. ഇത്രയും ദൂരം കയറ്റം കയറി കുട്ടികളെയും കൊണ്ട് എത്തിച്ചേരാൻ കഴിയാതെ മാതാപിതാക്കളും കുട്ടികളും ദുരിതത്തിലാണ്. ഇതോടെ ഭൂരിഭാഗം കൂടികളുടെയും വിദ്യാഭ്യാസം മുടങ്ങിയ നിലയിലാണ്.


