പാനൂർ മൂളിയാത്തോട് വീണ്ടും സ്റ്റീൽ ബോംബ്
text_fieldsമുളിയാത്തോട്ടെ സ്റ്റീൽ ബോംബ് കണ്ടെത്തിയ സ്ഥലത്ത് തലശ്ശേരി എ.എസ്.പി പി.ബി. കിരണിന്റെ നേതൃത്വത്തിൽ
പരിശോധന നടത്തുന്നു
പാനൂർ: പാനൂരിനടുത്ത മുളിയാത്തോട്നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് മുളിയാത്തോട്ടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ഈ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലം ഉടമ യു.പി അനീഷ് തൊഴിലാളികളുമായി പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയതായിരുന്നു.
തെങ്ങിന്റെ ചുവട്ടിലായാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടത്. ഉടൻ തന്നെ വിവരം പാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. എസ്.ഐ ടി. സുബാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 2024 ഏപ്രിലിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽനിന്നും ബോംബുകൾ കണ്ടെത്തിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
അതേസമയം കണ്ടെടുത്ത ബോംബുകൾ ഉഗ്ര ശേഷിയുള്ളതാണോ എന്നതും മറ്റും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തലശ്ശേരി എ.എസ്.പി പി.ബി. കിരൺ പറഞ്ഞു. ബോംബ് സ്ക്വാഡ് എ.എസ്.ഐ ബിനീഷ് സി.പി. ജിജിൻരാജ്, ജോൺസൺ, ഡോഗ് സ്ക്വാഡ് അംഗം അമിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പൊലീസ് പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. ഏതാനും മാസങ്ങളുടെ ഇടവേളകൾക്കു ശേഷം പ്രദേശത്ത് സ്റ്റീൽ ബോംബ് കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ബോംബ് നിർമാണം സി.പി.എം അറിവോടെ -കോൺഗ്രസ്
പാനൂർ മുളിയാത്തോട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സംഭവം ആശങ്കയുയർത്തുന്നതാണെന്ന് ഡി.സിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെ പാർട്ടി ക്രിമിനലുകളാണ് ഇവിടെ ബോംബ് നിർമിക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് മടിക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കണ്ണൂരിൽ സമാധാനാന്തരീക്ഷം തകർക്കാൻ സി.പി.എം നടത്തുന്ന നിരന്തര നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ കുടിപ്പക പാനൂരിന്റെ സമാധാനം തകർക്കുന്നു -വെൽഫെയർ പാർട്ടി
മുളിയത്തോട്നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത് ഗൗരവത്തോടെ കാണണമെന്ന് വെൽെഫയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. വർഷങ്ങളായി സി.പി.എം-ബി.ജെ.പി സംഘർഷങ്ങൾ കൊണ്ട് ഈ പ്രദേശങ്ങൾ അസമാധാനത്തിലായിരുന്നു. അൽപം ആശ്വാസമായ സമയത്ത് വീണ്ടും സംഘർഷങ്ങൾ സൃഷ്ടിക്കാൻ രാഷ്ട്രിയ പാർട്ടികൾ ശ്രമം നടക്കുന്നതിന്റെ അടയാളമാണ് ബോംബ് കണ്ടെത്തിയ സംഭവം. ജില്ല പ്രസിഡന്റ് സാദിക്ക് ഉളിയിൽ അധ്യക്ഷതവഹിച്ചു. വി.വി ചന്ദ്രൻ, സി.കെ. മുനവ്വിർ, ഫൈസൽ മാടായി, ടി.പി. ജാബിത, പള്ളിപ്രം പ്രസന്നൻ, മുഹമ്മദ് ഇംതിയാസ് വിജയൻ ചെങ്ങറ, ഷെറോസ് സജ്ജാദ്, ഷാജഹാൻ ഐച്ചേരി, യു.വി. സുബൈദ എന്നിവർ സംസാരിച്ചു.