കനത്ത ചൂട് തുണച്ചു, പെരിങ്ങത്തൂരിലും പുത്തൂരിലും ഈന്തപ്പഴം കായ്ച്ചു
text_fieldsപുത്തൂർ കണ്ണങ്കോട് സ്വദേശി പൂതങ്കോട് റസാഖിന്റെ വീട്ടുമുറ്റത്ത് കായ്ച്ച ഈന്തപ്പഴം
പാനൂർ: ചൂട് തുണച്ചതോടെ മണലാരണ്യത്തിന്റെ സ്വന്തമായ ഈന്തപ്പഴം നമ്മുടെ നാട്ടിലും കായ്ച്ചു. പെരിങ്ങത്തൂരിലും പുത്തൂരിലുമാണ് ഈന്തപ്പഴം കായ്ച്ചത്. പെരിങ്ങത്തൂർ ജുമാമസ്ജിദ് കോമ്പൗണ്ടിലാണ് ഈന്തപ്പഴം കായ്ച്ചത്. പള്ളി കമ്മിറ്റി പ്രത്യേക താൽപര്യമെടുത്ത് നട്ടുപിടിപ്പിച്ച ഈന്തപ്പനയിലാണ് കായ് കായ്ച്ചത്. പരിചരിക്കാൻ പള്ളിയിലെ പരിപാലനത്തിന് നിയോഗിക്കപ്പെട്ട ജീവനക്കാരുടെയും ഗാർഡൻ കൈകാര്യംചെയ്യുന്നവരുടെയും പ്രത്യേക പരിചരണത്തിലാണ് ഈ നേട്ടമുണ്ടായത്.
പുത്തൂർ കണ്ണങ്കോട്ടെ പ്രവാസിയായ പൂതക്കോട് റസാഖിന്റെ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ച 10 ഈന്തപ്പനയിലാണ് കായ് കായ്ച്ചത്. ചെന്നൈയിൽനിന്നും ഒരെണ്ണത്തിന് 5000 രൂപ വീതം നൽകിയാണ് റസാഖ് ഈന്തപ്പഴത്തിന്റെ തൈ വാങ്ങിയത്. വീട്ടുമുറ്റത്ത് നട്ട ഈന്തപ്പഴ തൈക്ക് നല്ല ഉഷ്ണം ലഭിച്ചതാണ് കായ് കായ്ക്കാൻ കാരണമെന്ന് റസാഖ് പറയുന്നു. സാധാരണയായി ഗൾഫ് രാജ്യങ്ങളിലാണ് ഈന്തപ്പന വളരുന്നത്. ഇത് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ നട്ടുവളർത്തിയ കർഷകർക്ക് സന്തോഷം പകരുന്ന വാർത്തയാണ്. കാലാവസ്ഥ വ്യതിയാനവും പുതിയ കൃഷിരീതികളും ഉപയോഗിച്ചാണ് ഇത് സാധ്യമായതെന്ന് റസാഖ് പറഞ്ഞു.


