മുരിക്കഞ്ചേരി കുളം; ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ കനിയുമോ
text_fieldsഅഴിക്കോട് വൻകുളത്ത് വയലിലെ മുരിക്കൻ ചേരി കേളു നിർമിച്ച വൻ കുളം
പാപ്പിനിശ്ശേരി: മുരിക്കൻ ചേരി കേളുവിനെ ഓർക്കാൻ നൂറ്റാണ്ടുകൾക്കു ശേഷം ഒരു സ്മാരകം ഒരുങ്ങുമ്പോൾ അഴിക്കോട് വൻകുളത്ത് വയലിലെ വൻകുളത്തിനും അർഹമായ പ്രാധാന്യം ലഭിക്കണമെന്ന് പ്രദേശത്തുകാർ. കാരണം ചറക്കൽ-അറക്കൽ രാജാക്കന്മാരുടെ ധീരനായ പടനായകനും മുരിക്കൻ ചേരി കേളുവിന്റെ ചരിത്രം നിലനിൽക്കുന്ന ഏക തെളിവാണ് വൻകുളത്ത് വയലിലെ വൻ കുളം.
ചിറക്കൽ രാജാവുമായി പിണങ്ങിനിന്ന മുരിക്കൻ ചേരി കേളുവിന് രാജാവിനോട് തോന്നിയ പകയിൽ ചിറക്കൽ ചിറയേക്കാളും കൗതുകമുണർത്തുന്ന മറ്റൊരു കുളം കുഴിക്കാൻ പദ്ധതിയിട്ടു.
അങ്ങനെ ഇന്നത്തെ വൻകുളത്ത് വയൽ എന്ന സ്ഥലത്ത് ചെങ്കല്ലുകൾ കൊണ്ട് നാലുപുറവും മനോഹരമായി ചെത്തിമിനുക്കിക്കെട്ടിയ പടവുകളും, ഓരോ ഭാഗത്തും കെട്ടിയുയർത്തിയ ഗംഭീര ‘ഓതിരത്തറ’കളുമുള്ള ആകർഷണീയമായതും ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ കൽക്കെട്ടുള്ള കുളങ്ങളിലൊന്നായിരിക്കാം ഈ വൻകുളം.
കണ്ണൂർ-അഴിക്കൽ റോഡിന് പടിഞ്ഞാറുവശം അടുത്തകാലത്ത് വരെ വിശാലമായ നെൽവയലായിരുന്നു. അതൊക്കെ മണ്ണിട്ടുനികത്തി പലതരത്തിലുള്ള നിർമാണ പ്രവൃത്തികൾ വന്നെങ്കിലും വയലിന് പടിഞ്ഞാറുവശത്ത് വിശാലമായതും എന്നും ശുദ്ധജലം ലഭ്യമായിരുന്നതുമായ ഈ കൂറ്റൻ കുളത്തിന്റെ മഹിമകൊണ്ട് ഈ സ്ഥലത്തിന് വായ്മൊഴിയാൽ വന്നു ചേർന്ന പുതിയ പേരായിരുന്നു വൻകുളമുള്ള വയൽ.
ചിറക്കൽ കോലത്തിരി രാജാവിന്റെ പടനായകനും അഴീക്കോട് സ്വദേശിയുമായ മുരിക്കഞ്ചേരി കേളുനായനാരുടെ നേതൃത്വത്തിൽ എ.ഡി. 1650-75 കാലഘട്ടത്തിലാണ് നിർമാണം പൂർത്തിയായതെന്ന് കണക്കാക്കപ്പെടുന്നു.
അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിലെ നെയ്യമൃത് സംഘങ്ങൾക്ക് കുളിയും തേവാരവും നടത്തി വരുന്നതും ഈ കുളത്തിലാണ്. പിന്നീട് ഉത്സവേതര സമയങ്ങളിൽ ജാതിമത ഭേദമന്യേ നാട്ടുകാർ ഈ കുളം കുളിക്കാനും നീന്തൽ പഠിക്കാനും ഉപയോഗപ്പെടുത്തി വരുന്നു.
അടുത്തകാലത്തായി കുളം പഞ്ചായത്ത് ഏറ്റെടുത്ത് ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. എന്നിട്ടും ഇപ്പോഴും കുളം ജീർണാവസ്ഥയിലാണ്. പരിസരമാകെ വൃത്തിഹീനമായും കാടുകയറിയ നിലയിലുമാണ്.
കുളം മെച്ചമായ നിലയിൽ സംരക്ഷിക്കണമെന്നാണ് പരിസരത്തുള്ളവർ പറയുന്നത്. മാവിലായി, പണ്ടാരത്തിൽ വീട് എന്നീ നമ്പ്യാർ തറവാട്ടുകാരുടെ കൈവശമുള്ള സ്ഥലത്താണ് കുളം സ്ഥിതിചെയ്യുന്നത്. ഈ കൂറ്റൻ കുളം സംരക്ഷണത്തിന് വലിയ തുക വേണ്ടിവരും.
അതിനാൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ കുളം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ തവണ അഴീക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ച കുളത്തിന്റെ സംരക്ഷണത്തിന് ഏതാനും പ്രവൃത്തികളും ചെയ്തിരുന്നു. എന്നാൽ അതൊന്നും വേണ്ടത്ര ഫലം കണ്ടില്ല.
സർക്കാർ തലത്തിൽ ഏറ്റെടുത്ത് സംരക്ഷിക്കാനും മുരിക്കൻ ചേരി കേളുവിന്റെ ഓർമ എന്നും നിലനിൽക്കത്തക്ക സ്മാരകമായി നിലനിർത്തണമെന്നുമാണ് നാട്ടുകാരും സാമൂഹ്യ സാംസ്കാരിക നേതാക്കളും ആവശ്യപ്പെടുന്നത്.