വഴിയമ്പലം പയ്യാമ്പലമായി, മുരിക്കഞ്ചേരി കേളു അനശ്വരനായി
text_fieldsമുരിക്കഞ്ചേരി കേളു ശവകുടീരം
പാപ്പിനിശ്ശേരി: അറക്കൽ, ചിറക്കൽ രാജാക്കന്മാരുടെ പടനായകനും ധീര ദേശാഭിമാനിയുമായ മുരിക്കഞ്ചേരി കേളു വെടിയേറ്റു വീണ വഴിയമ്പലമെന്ന പയ്യാമ്പലത്ത് അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. പയ്യാമ്പലത്ത് നടന്ന ആദ്യ സംസ്കാരം മുരിക്കഞ്ചേരി കേളുവിന്റെതായിരിക്കുമെന്നാണ് ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നത്. വീരനായകൻ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത് പിൽക്കാലത്ത് ജനങ്ങൾ അഭിമാനമായിക്കണ്ടു. നൂറ്റാണ്ടുകൾക്ക് ശേഷം മുരിക്കഞ്ചേരി കേളുവിന് സ്മാരകമൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ വീരകഥകൾ നാട് ഓർത്തെടുക്കുകയാണ്.
കോട്ടകെട്ടിയ പടനായകൻ
കേളുവിനെ ചിറക്കൽ രാജാവ് നന്നെ ചെറുപ്പത്തിൽ തന്നെ കൊട്ടാരത്തിൽനിന്ന് അഭ്യാസമുറകളും മറ്റും നൽകി വളർത്തുകയും യുവാവായപ്പോൾ തന്റെ പടനായകനായി അവരോധിക്കുകയും ചെയ്തു. കൈയൂക്കും സാമർഥ്യവും കൊണ്ട് അതിവേഗം ചിറക്കൽ രാജാവിന് കേളു ഏറെ പ്രിയപ്പെട്ടവനാവുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
ധീരനും വീരനുമായ കേളുവിനെ നായർപടയോടൊപ്പം മാടായി കോട്ടയുടെ സംരക്ഷണം ചിറക്കൽ രാജാവ് ഏൽപ്പിച്ചു. എന്നാൽ, അങ്ങനെയൊരു കോട്ട മാടായിൽ ഉണ്ടായിരുന്നില്ല. രാജവംശത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായ കേളുവിനെ അവിടെനിന്ന് മാറ്റാൻ രാജാവിന്റെ പദ്ധതിയായിരുന്നു അത്. കൂടെ വന്ന നായർപട തിരിച്ചു പോയെങ്കിലും മടങ്ങാൻ കേളു തയാറായില്ല. ക്ഷുഭിതനായ അദ്ദേഹം സ്വന്തം ചെലവിൽ മാടായിയിൽ ഒരു കോട്ട നിർമിച്ചു. കോട്ടയുടെ നിർമാണകാര്യത്തിൽ ഒരു സഹായവും നൽകാത്ത ചിറക്കൽ രാജാവുമായി തെറ്റിപിരിയുകയും ചെയ്തു. കോട്ട നിർമാണം പൂർത്തിയായപ്പോൾ രാജാവും തമ്പുരാട്ടിമാരും കാണാനെത്തി.
എന്നാൽ കോട്ടയിലേക്ക് കടക്കാൻ മുരിക്കഞ്ചേരി കേളു അനുവദിച്ചില്ല. ഉടൻ കോട്ടയിൽനിന്നും ചിറക്കൽ കോവിലകത്തുനിന്നും ഒഴിഞ്ഞു പോകാൻ രാജാവ് കൽപ്പിച്ചു. എന്നാൽ, കോട്ടയുടെ താക്കോൽ തിരുവക്കാട്ട് ഭഗവതിക്കാവിലെ തിരുമുറ്റത്ത് വെച്ച് കേളു നേരെ അറക്കൽ കൊട്ടാരത്തിലേക്ക് പോയി. അവിടെ കേളുവിന് പറ്റിയ ജോലിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു. അപ്പോഴേക്കും കേളുവിനെ കൊല്ലാൻ ചിറക്കൽ രാജാവിന്റെ പട ഇറങ്ങിയിരുന്നു. എന്നാൽ അഭ്യാസിയും ബുദ്ധിമാനും മാന്ത്രികനുമായ കേളു അവിടെനിന്നും അപ്രത്യക്ഷനായി. കേളു വീണ്ടും അറക്കൽ കൊട്ടാരത്തിലെത്തി. കേളുവിനെ ഇത്തവണ അറക്കൽ രാജാവ് സ്വീകരിച്ച് പടനായകനാക്കി. അതോടെ അറക്കൽ രാജ്യം അഭിവൃദ്ധിപ്പെട്ടു.
ബ്രിട്ടീഷുകാരുടെ ശത്രു
1669ൽ ബ്രിട്ടീഷുകാർക്ക് വളപട്ടണത്ത് പാണ്ടികശാല കെട്ടാൻ അറക്കൽ ചിറക്കൽ രാജാക്കന്മാർ സമ്മതം നൽകി. വിദേശികൾക്ക് സ്വദേശത്ത് ആധിപത്യം നൽകിയതിൽ രണ്ടു രാജാക്കന്മാരുമായും കേളു പിണങ്ങുകയും വിദേശികൾക്ക് പാണ്ടികശാല കെട്ടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രണ്ടു രാജാക്കന്മാരെയും കേളു ഉപേക്ഷിച്ചു.
അറക്കൽ ചിറക്കൽ രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും ശത്രുവായ കേളുവിനെ കൊല്ലാൻ ചിറക്കൽ രാജാവ് ബ്രിട്ടീഷുകാരെ ഏൽപ്പിച്ചു. അറക്കൽ രാജാവ് സമ്മാനമായി നൽകിയ കുതിരപ്പുറത്ത് കയറി പയ്യാമ്പലം കുന്നിലൂടെ രക്ഷപെടാൻ പുറപ്പെട്ട കേളുവിനെ ബ്രിട്ടീഷ് പട്ടാളക്കാരൻ പതിയിരുന്ന് വെടി വെച്ച് വീഴ്ത്തുകയായിരുന്നു. അറക്കൽ രാജാവ് തന്റെ പടനായകന് വെടിയേറ്റു വീണസ്ഥലത്തു തന്നെ അന്ത്യവിശ്രമം നൽകാൻ ഏർപ്പാട് ചെയ്തു.
ധീര ദേശാഭിമാനിയായ മുരിക്കഞ്ചേരി കേളുവിന് സ്വന്തം നാട്ടിൽ സ്മാരകം പണിയാൻ വർഷങ്ങൾക്കു മുമ്പ് തന്നെ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ചരിത്രകാരൻ കൊറ്റിയത്ത് സദാനന്ദൻ പറഞ്ഞു. സ്മാരകത്തിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. നൂറ്റാണ്ടുകൾക്ക് ശേഷം അറക്കലിന്റെയും ചിറക്കലിന്റെയും വീരനായകൻ ആദരിക്കപ്പെടുമ്പോൾ സ്മരണ പുതുക്കുകയാണ് നാട്.