അശാസ്ത്രീയ മാലിന്യ സംസ്കരണം: 14,000 രൂപ പിഴ
text_fieldsപയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് മൂന്ന് കേസുകളിലായി 14,000 രൂപ പിഴ ചുമത്തി. പറവൂരിൽ പ്രവർത്തിക്കുന്ന സി.പി. സ്റ്റോർ, പറവൂർ ക്ഷീരോത്പാദക സഹകരണ സംഘം, കെ. വേണുഗോപാലൻ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തുടങ്ങിയവക്കാണ് സ്ക്വാഡ് പിഴ ചുമത്തിയത്.
സി.പി സ്റ്റോറിൽനിന്നുള്ള മാലിന്യം പൊതു റോഡിനു സമീപം കൂട്ടിയിട്ട് കത്തിച്ചതിനും മാലിന്യം പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്ക്വാഡ് 3,000 രൂപ പിഴയിട്ടു. സി.പി സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കാലങ്ങളായി കൂട്ടിയിട്ടത്തിന് കെട്ടിട ഉടമയയായ കെ. വേണുഗോപാലന്‍ സ്ക്വാഡ് 3,000 രൂപയും പിഴയിട്ടു.
മാലിന്യം സംഭവ സ്ഥലത്ത്നിന്ന് എടുത്തുമാറ്റി വേർതിരിച്ച് ഹരിത കർമസേനക്ക് കൈമാറാനും നിർദേശം നൽകി. പറവൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിനു മുമ്പിൽ നിരവധി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടതിനും കത്തിച്ചതിനും സ്ഥാപനത്തിന്റെ മലിനജല ടാങ്ക് കവിഞ്ഞൊഴുകി മലിനജലം പ്രദേശത്ത് കെട്ടിക്കിടക്കുന്നതിനും പ്രദേശത്ത് ദുർഗന്ധം പരത്തുന്നതിനും സ്ക്വാഡ് 8000 രൂപ പിഴ ചുമത്തി. മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേനക്ക് കൈമാറാനും സ്ക്വാഡ് നിർദേശം നൽകി.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷറഫ്, അംഗം അലൻ ബേബി, സി.കെ. ദിബിൽ, ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ജ്യോതി എന്നിവർ പങ്കെടുത്തു.