ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകൾക്കെതിരെ നടപടി
text_fieldsപയ്യന്നൂര്‍: ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിലെ ചിക്കന്‍ അരുചിയും ദുര്‍ഗന്ധവും. പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസിനും സംഭവം ബോധ്യപ്പെട്ടു. തുടന്ന് നഗരസഭ ആരോഗ്യ വിഭാഗം നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. ബുധനാഴ്ച പുലര്‍ച്ച മൂന്നേമുക്കാലോടെ പെരുമ്പയിലെ അവക്കാഡോ കഫേയിലാണ് പരാതിക്കാസ്പദമായ സംഭവം.
സുഹൃത്തുക്കളായ എഴിലോട്ടെ റാഫി, കുഞ്ഞിമംഗലത്തെ നെഹിയാന്‍, രാമന്തളിയിലെ ശാസിന്‍ എന്നിവരാണ് ഇവിടെ ഭക്ഷണം കഴിക്കാന്‍ കയറിയത്. അല്‍ഫാമും മറ്റും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്കുമുമ്പില്‍ എത്തിയ ചിക്കന്‍ കടിച്ചപ്പോള്തന്നെ അരുചിയും ദുര്ഗന്ധമുണ്ടായെന്ന് യുവാക്കള്‍ പറഞ്ഞു. ഈ വിവരം സ്ഥാപന നടത്തിപ്പുകാരന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അംഗീകരിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും ദുര്‍ഗന്ധം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി ഭക്ഷണസാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് നോട്ടീസ് നൽകിയത്. സ്ഥാപനത്തിന്റെ അടുക്കളയും വൃത്തിഹീനമായി കാണപ്പെട്ടു.
കോത്തായി മുക്ക് പെൻഡ് റസ്റ്റോറന്റിനെതിരെയുള്ള പരാതിയിലും നടപടിക്ക് നിർദേശിച്ചതായി അധികൃതർ അറിയിച്ചു. സ്ഥാപനത്തിലെ മലിനജലം തൊട്ടടുത്ത സ്വകാര്യ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായാണ് പരിസരവാസികൾ പരാതി നൽകിയത്. തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കളയിലെ മലിനജല സംസ്കരണ സംവിധാനം തൃപ്തികരമല്ലെന്നും ജലം പരിസരത്തുള്ള പറമ്പിലേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി.