വികസനത്തിൽ അപ്രത്യക്ഷമാകുന്ന എടാട്ട് കുന്ന്
text_fieldsദേശീയപാതക്കായി മണ്ണെടുക്കാൻ നീക്കം നടക്കുന്ന എടാട്ട് കുന്ന്. പെരുമ്പപുഴയിൽ നിന്നുള്ള ദൃശ്യം
പയ്യന്നൂർ: കുഞ്ഞിമംഗലം പഞ്ചായത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന എടാട്ട് കുന്ന് ഇനി എത്രനാൾ നിലനിൽക്കും?. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ സ്ലാബുകളിട്ടു മീറ്ററുകളോളം ഉയരത്തിൽ മണ്ണ് നിറക്കാൻ കുന്ന് ഖനനം ചെയ്യാൻ അനുമതി തേടിയതായാണ് സൂചന. ഇതോടെ ഏറെ പ്രധാന്യമുള്ള ഇടനാടൻ ചെങ്കൽ കുന്നുകൂടിയാണ് ഇല്ലാതാവുന്നത്. ഇരപിടിയൻ സസ്യമായ ദ്രോസറ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷ്ണുക്രാന്തി, കണ്ണാന്തളി തുടങ്ങി നിരവധി സസ്യജാലങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ പാത വരുമ്പോൾ തൂണുകൾ സ്ഥാപിച്ച് കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കണമെന്ന കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം അവഗണിച്ചാണ് വൻതോതിൽ കുന്നിടിക്കുന്നത്.
വൻ വികസനം നടക്കുമ്പോൾ കുന്നുകൾ ഇടിക്കാമെന്നും പുഴകൾ നികത്താമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ ഉത്തരവ് സുപ്രീംകോടതി 2024ൽ തടഞ്ഞിട്ടുണ്ട്. പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്താതെ ഇത്തരത്തിൽ ഖനനം നടത്തരുതെന്ന സുപ്രീംകോടതി നിർദേശവുമുണ്ട്. നിയമവിരുദ്ധമായ നടപടികളുമായി മുന്നോട്ടു പോകുന്ന പക്ഷം സമര രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാർ.