എരമം ശാസനവും 38 വരി ലിഖിതവും; എം.ജി.എസ് തുറന്നത് ചരിത്രത്തിന്റെ പുതു വാതായനങ്ങൾ
text_fieldsഏഴിമല രാജാവിനെക്കുറിച്ച് വിവരിക്കുന്ന ശിലാലിഖിതം
പയ്യന്നൂർ: ഏഴിമല ഭരിച്ച രാമഘടമൂവർ എന്ന പാരമ്പര്യ ബിരുദമുള്ള മൂഷക രാജാക്കന്മാരുടെ അധികം തുറക്കാത്ത ചരിത്ര വാതായനങ്ങൾ ഇന്ത്യൻ ചരിത്രത്തിന് സംഭാവന നൽകിയ ചരിത്രകാരനായിരുന്നു എം.ജി.എസ്. പയ്യന്നൂരിന്റെ ആരും കാണാത്ത ദേശ ചരിത്രത്തെ മുഖ്യധാര ചരിത്രത്തോടൊപ്പം ചേർത്തു നിർത്തിയ ചരിത്രകാരൻ. ഏഴിമല രാജാക്കന്മാരിൽ പ്രധാനിയായ ഭാസ്കര രവിവർമന്റെ 58ാം ഭരണ വർഷം വിവരിക്കുന്ന എരമം ശാസനം കണ്ടെത്തി വായിച്ചത് ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിലായിരുന്നു. പയ്യന്നൂരിനടുത്ത എരമം ഗ്രാമത്തിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു ഈ ശിലാലിഖിതം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് ഭാസ്കര രവിവർമന്റെ ഭരണകാലത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചത്. എം.ജി.എസും കോഴിക്കോട് സർവകലാശാല മുൻ മലയാള വിഭാഗം മേധാവിയും പയ്യന്നൂർ കോളജ് മുൻ അധ്യാപകനുമായ ഡോ. ടി. പവിത്രനും ചേർന്നാണ് ഈ ചരിത്ര വായന സാധ്യമാക്കിയത്. മാത്രമല്ല, ഈ ശിലാലിഖിതം പയ്യന്നൂർ കോളജ് മ്യൂസിയത്തിലേക്ക് മാറ്റി പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഏഴിമലയിലെ പ്രശസ്തമായ നരയൻ കണ്ണൂർ മോലോത്തിനു സമീപത്തുനിന്നു കണ്ടെത്തിയ 38 വരി ലിഖിതം വായിച്ചതും എം.ജി.എസായിരുന്നു. കലിയുഗം 4029ൽ അതായത്, ക്രിസ്തു വർഷം 928ൽ കോതകോത കേരള കേസരി തന്റെ പതിനഞ്ചാം ഭരണ വർഷത്തിൽ എഴുതിപ്പിച്ചതാണ് നരയൻ കണ്ണൂർ ക്ഷേത്രത്തിലെ 38 വരി ലിഖിതം. ക്ഷേത്രത്തിന്റെ നിർമാണം, നടത്തിപ്പ്, ദൈനംദിന കാര്യങ്ങൾ മുടങ്ങിയാലുള്ള ശിക്ഷ നടപടികൾ തുടങ്ങിയവയാണ് ലിഖിതത്തിന്റെ ഉള്ളടക്കം. കോത രാജാവ് പണിതു കൊടുത്ത അമ്പലം ഒരു നന്താ വിളക്ക് ദാനം ചെയ്തു. ആരാധന മുട്ടിക്കുന്നവർക്ക് 100 കാണം പൊന്ന് ശിക്ഷ, മണിഗ്രാമം എന്ന കച്ചവട സംഘത്തെ സംരക്ഷണ ചുമതലയേൽപിക്കുന്നു തുടങ്ങിയ ശാസനം ഏറെ പ്രാധാന്യമുള്ളതാണ്.
സംഘകാല കൃതികളിൽ വാഴ്ത്തപ്പെട്ട നന്നന്റെ രാജ്യ തലസ്ഥാനമായിരുന്നു ഏഴിമല. മൂഷക വംശത്തിന്റെ ആസ്ഥാനമായി സ്ഥാപിച്ച നഗരമായിരുന്നു കോലം. കോലം എന്ന വാക്കിൽ നിന്നാണ് പതിനൊന്നാം ശതകത്തിൽ നിലവിൽ വന്ന മൂഷകവംശ രാജാക്കന്മാരുടെ പിന്മുറക്കാരായ കോലത്തിരി ഉണ്ടായതുമെന്നുമാണ് ചരിത്രം. രാമഘടമൂഷകന്റെ മകനാണ് സംഘകാല കൃതികളിൽ പ്രധാനിയായ ഏഴിമല രാജാവ് നന്നൻ. ഈ പരമ്പരയെ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചരിത്രകാരൻ കൂടിയായ എം.ജി.എസ്. കാസർകോട് കൊടവലം ലിഖിതം ഉൾപ്പെടെയുള്ള ചരിത്ര സാക്ഷ്യങ്ങൾക്ക് വെളിച്ചം പകർന്ന ചരിത്ര സ്നേഹി കൂടിയാണ് ഓർമയായത്.