കെ-റെയിൽ: ചെമ്പല്ലിക്കുണ്ടിലെ നീർപക്ഷികൾക്കിനി ഭയം വേണ്ട
text_fieldsചെമ്പല്ലിക്കുണ്ട്
പയ്യന്നൂർ: കെ-റെയിലിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതോടെ ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതത്തിന് കൂടിയാണ് ആശങ്കയൊഴിഞ്ഞത്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നായ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ചെമ്പല്ലിക്കുണ്ട് തണ്ണീർതടത്തിന് ഭീഷണിയായ കെ റെയിലിൽ നിന്ന് സർക്കാർ പിൻവാങ്ങിയതോടെ കടൽ കടന്നെത്തുന്ന പക്ഷികൾ ഇനിയും തണ്ണീർതടത്തെ വർണ്ണാഭമാക്കും.
ഏക്കർ കണക്കിന് വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ സീസണിൽ പതിനായിരത്തിലധികം പക്ഷികൾ വിരുന്നെത്തുന്നതായാണ് കണക്ക്. ഈ ചതുപ്പിലാണ് ഭീതിയുടെ നിഴൽ പരത്തി റെയിലിന്റെ മഞ്ഞക്കുറ്റിയടിച്ചത്.
എരണ്ടകൾ മുതൽ രാജഹംസം വരെ
വിരുന്നെത്തുന്ന പക്ഷികളുടെ വൈവിധ്യമാണ് ചെമ്പല്ലിക്കുണ്ടിന്റെ പ്രത്യേകത. പക്ഷികളുടെ ആധിക്യവും വൈവിധ്യവുമാണ് കേരളത്തിലെ പക്ഷിനിരീക്ഷകരെ ഇവിടേക്ക് ആകർഷിക്കുന്നതും. കേരളത്തിൽ അധികം എത്താത്ത രാജഹംസം ചെമ്പല്ലിക്കുണ്ടിൽ എത്തിയത് രേഖപ്പെടുത്തുന്നത് ഏതാനും വർഷങ്ങൾക്കു മുമ്പു മാത്രമാണ്.
ഹോളണ്ടിന്റെ ദേശീയപക്ഷിയായ പട്ടവാലൻ ഗോഡിറ്റ്, വിവിധ തരം കടൽ കാക്കകൾ, ആളകൾ, വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറൻ കടൽ പരുന്ത്, താലി പരുന്ത്, പെരിഗ്രിൻ ഫാൽക്കൻ, വെ സ്‌റ്റേൺ മാർഷ് ഹരിയർ (കരിതപ്പി) തുടങ്ങിയവ ചെമ്പല്ലിക്കുണ്ടിലെത്തുന്ന വിദേശികളാണ്.
അടുത്തകാലത്തായി ചെമ്പല്ലിക്കുണ്ടിൽ എത്തുന്ന പക്ഷികളുടെ എണ്ണം കുറയുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു. ചതുപ്പുകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നതും കണ്ടൽ വെട്ടി ചെമ്മീൻ പാടം നിർമിക്കുന്നതും നീർതടത്തിലെ മാലിന്യ കൂമ്പാരവുമാണ് പക്ഷികളെ വിലക്കുന്നത്. കെ റെയിൽ കൂടിയാവുമ്പോൾ ഇവയുടെ വരവിൽ ഗണ്യമായ കുറവുണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ആദ്യം ഇന്ത്യൻ റെയിൽവേ
നേരത്തെ ഇന്ത്യൻ റെയിൽവേയുടെ ലൈൻ ചതുപ്പിനെ പകുത്താണ് പോയത്. ഇതുണ്ടാക്കിയ പാരിസ്ഥിതിക നാശത്തിനു പുറമെയാണ് സിൽവർ ലൈനും നാശം വിതക്കാൻ അരങ്ങൊരുങ്ങിയത്. ഇതാണ് ഇല്ലാതായത്. വയലപ്ര പാർക്കു മുതൽ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെയുള്ള 12 ഏക്കറിലധികം ചതുപ്പ് നികത്തിയായിരിക്കും കെ-റെയിൽ പോവുക. ഇത് പക്ഷികളുടെ ഇര തേടലിനെ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞിരുന്നു. മാത്രമല്ല, ട്രെയിൻ പോകുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണവും ഇവയുടെ സ്വൈരവിഹാരത്തിന് തടസ്സവുമാവും.


