പിലാത്തറയിലെ മാർക്കറ്റ് അടച്ചിട്ട് മാസങ്ങൾ; മത്സ്യവിൽപന റോഡരികിൽ
text_fieldsപിലാത്തറ-മാതമംഗലം റോഡരികിലെ മത്സ്യവിൽപന ഷെഡുകൾ
പയ്യന്നൂർ: പിലാത്തറ മത്സ്യ മാർക്കറ്റിന്റെ പണി അനന്തമായി നീണ്ടതോടെ മത്സ്യവിൽപന റോഡരികിലായത് പിലാത്തറയിലെ മറ്റു വ്യാപാരികൾക്കും മറ്റും ദുരിതമാകുന്നു. ഇപ്പോൾ പിലാത്തറ മാതമംഗലം റോഡരികിലാണ് വിൽപന. ഇത് ദുർഗന്ധത്തിനും മറ്റും കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു. പലപ്പോഴും ഇത് വാക്കേറ്റത്തിന് കാരണമാകുന്നതായും പറയുന്നു.
ആധുനികരീതിയിലുള്ള മത്സ്യ മാർക്കറ്റിന്റെ നിർമാണത്തിനാണ് നിലവിലുണ്ടായിരുന്ന മാർക്കറ്റ് അടച്ചുപൂട്ടിയത്. ഇതിന്റെ പണിയാണ് നീളുന്നത്. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ മലിനജല ടാങ്കിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. കെട്ടിടത്തിന്റെ പണി കൂടി പൂർത്തിയായാൽ മാത്രമേ തുറന്നുകൊടുക്കനാവൂ. ഇതോടെ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പുതിയ മത്സ്യ ഷെഡുകൾ റോഡരികിൽ വന്നുകൊണ്ടിരിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഇതിനു പുറമെ നഗര, റോഡ് വികസനത്തിന്റെ പണിയും ഒരുഭാഗത്ത് നടക്കുന്നു. ഇതോടെ ടൗൺ വീർപ്പുമുട്ടുകയാണ്. നേരത്തെ സൗകര്യപ്രദമായ ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നത് ദേശീയപാത വികസനത്തോടെ ചുരുങ്ങി. ഇതിനിടയിലാണ് മാർക്കറ്റിന്റെയും പാതയുടെയും പണി നടക്കുന്നത്. എല്ലാം പൂർത്തിയാകാൻ മാസങ്ങളോ വർഷമോ കാത്തിരിക്കേണ്ടിവരും. അതുവരെ റോഡരികുകൾ മത്സ്യ മാർക്കറ്റായി മാറ്റുന്നതിന് പകരം പുതിയ സ്ഥലം കണ്ടെത്തി മത്സ്യവിൽപന താൽക്കാലികമായെങ്കിലും അങ്ങോട്ട് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


