റെയിൽവേ അനുമതി നൽകി കുഞ്ഞിമംഗലത്ത് ഇനി കുടിവെള്ളം മുട്ടില്ല
text_fieldsകുഞ്ഞിമംഗലത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന സ്ഥലം എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
പയ്യന്നൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ ബാക്കിയുളള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള തടസ്സം നീങ്ങി. റെയിൽവേയുടെ അനുമതി ലഭിച്ചതോടെയാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി യാഥാർഥ്യമാവുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നോടിയായി എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ യോഗം ചേരുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി 210 മീറ്റർ നീളത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റെയിൽ ലൈൻ ക്രോസ് ചെയ്ത് പൈപ്പ് ലൈൻ സ്ഥാപിക്കും. റെയിൽവേയുടെ അനുമതി ലഭിക്കാത്തത്തിനാൽ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു.
നിലവിൽ താൽകാലികമായിട്ടാണ് റെയിൽവേ അനുമതി നൽകിയിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ 9,10, 11 വാർഡുകളിലെ തെക്കുമ്പാട് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകുകയും കല്യാശ്ശേരി മണ്ഡലത്തെ സമ്പൂർണ കുടിവെള്ളം മണ്ഡലമായി പ്രഖ്യാപിക്കാനും സാധിക്കും. പ്രവൃത്തി വേഗത്തിൽ ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തികരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ കെ.സുദീപ്, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന, വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ, വാട്ടർ അതോററ്റി അസിസ്റ്റന്റ് എൻജിനീയർ കെ.ടി.എൻ. ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു. കെ.വി. വാസു, വി. ശങ്കരൻ, ഇ. സന്ദീപ് എന്നിവരും സ്ഥലം സന്ദർശിക്കാൻ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.