അശാസ്ത്രീയ മാലിന്യ സംസ്കരണം; മൂന്ന് സ്ഥാപനങ്ങൾക്ക് 13,000 രൂപ പിഴ
text_fieldsകാങ്കോലിൽ എൻഫോഴ്സ്മെന്റ് പരിശോധനയിൽ കണ്ടെത്തിയ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം
പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് 13,000 രൂപ പിഴ ചുമത്തി. വടശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ടി.വി. വനജയുടെ നടത്തിപ്പിലുള്ള പശു, കോഴി ഫാമിൽ നടത്തിയ പരിശോധനയിൽ ദ്രവ മാലിന്യങ്ങൾ കുഴി എടുക്കാതെ പ്രദേശത്ത് തുറസ്സായി ഒഴുക്കി വിടുന്നതായി കണ്ടെത്തി.
ദ്രവ മാലിന്യം പ്രദേശത്ത് കെട്ടിക്കിടന്നു കൊതുകും കൂത്താടിയും പെറ്റുപെരുകിയ നിലയിലാണ് കണ്ടെത്തിയത്. ഫാമിന് 5,000 രൂപ പിഴ ചുമത്തി. ദ്രവമാലിന്യം ടാങ്ക് നിർമിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം നൽകി. വടശ്ശേരിയിലെ ജാസ് ബേക്ക്സ് ആൻഡ് ഫുഡ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതായും പലയിടങ്ങളിലും വലിച്ചെറിഞ്ഞിരിക്കുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സാംസ്കരിക്കാതെ തള്ളിയിരിക്കുന്നതായും കണ്ടെത്തി.
സ്ഥാപനത്തിന് 3,000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായ രീതിയിൽ കൈയൊഴിയാൻ നിർദേശം നൽകുകയും ചെയ്തു. ചൂരലിൽ സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ബ്ലോക്ക് മിനി വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കെ.എൻ.കെ സിമന്റ് ബ്ലോക്ക്സ് ടൈൽസ് ആൻഡ് ഇന്റർലോക്സ് എന്ന സ്ഥാപനത്തിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പല ഭാഗങ്ങളിലും വലിയ തോതിൽ സിമന്റ് ചാക്കുകളും മറ്റു പ്ലാസ്റ്റിക്കുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായും കാണപ്പെട്ടു.
പരിസര പ്രദേശത്ത് മദ്യ കുപ്പികൾ അടക്കം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 5,000 രൂപ പിഴ ചുമത്തി മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്കരിക്കാൻ നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. റസീന, വി.ഇ.ഒ ദിവ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.