പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി
text_fieldsപയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിക്കിടക്കുന്ന വെള്ളം
പയ്യന്നൂർ: ശക്തമായ മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിക്കകത്ത് വെള്ളം കയറി. ഇതോടെ രോഗികളും സന്ദർശകരും ബുദ്ധിമുട്ടിലായി.
കെട്ടിട നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന ആക്ഷേപമുയർന്നു. ഏഴുനിലകളുള്ള കെട്ടിടത്തിന്റെ, മുകൾ നിലയിൽനിന്ന് താഴത്തെ നിലവരെ റാമ്പ് വഴി വെള്ളം ഒഴുകിയിറങ്ങുകയായിരുന്നു. ഇതിലൂടെ എല്ലാ നിലയിലും വെള്ളമെത്തി. ഒ.പി വിഭാഗം പൂർണമായി വെള്ളത്തിലായിരുന്നു.
ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കോ ബന്ധുക്കൾക്കോ കെട്ടിട വരാന്തയിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വഴുതി വീഴാനുള്ള സാധ്യതയും ഏറെയാണ്. കെട്ടിടത്തിന്റെ മുകൾഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും ഭീഷണിയാണ്. ഏറ്റവും മുകളിൽ കെട്ടിയ പാരപ്പറ്റ് ചിലയിടങ്ങളിൽ വിണ്ടുകീറി.
കെട്ടിടത്തിനകത്തേക്ക് വെള്ളം കയറാനിടയായത് നിർമാണത്തിലെ അപാകത കൊണ്ടാണെന്നും ഇതിന് ശാശ്വത പരിഹാരം കാണാൻ സംവിധാനമുണ്ടാക്കണമെന്നും ആശുപത്രി സുപ്രണ്ട് ഡോ. പി.എം. ജ്യോതിയെ കണ്ട് യു.ഡി.എഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവർ ആരോഗ്യ മന്ത്രിക്ക് ഫാക്സ് സന്ദേശവും അയച്ചു.
നഗരസഭ കൗൺസിലർമാരായ എ. രൂപേഷ്, അത്തായി പത്മിനി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി. ഹരിഷ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അർഷാദ് കൗവ്വായി എന്നിവരാണ് ആശുപത്രി സന്ദർശിച്ചത്.
പയ്യന്നൂർ: പെരിന്തട്ട വില്ലേജ് മീറയിൽ ടി.പി. സുരേഷിന്റെ വീടിന് മുകളിൽ മരം പൊട്ടി വീണു. ശനിയാഴ്ച രാവിലെയുണ്ടായ കാറ്റിലാണ് മരം പൊട്ടി വീടിന് മുകളിൽ വീണത്. വീട്ടിനുള്ളിലുണ്ടായിരുന്ന സുരേഷിന്റെ മാതാവ് ടി.പി. നിർമലക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ നിർമലയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തുള്ള റബർ മരമാണ് വീടിന് മുകളിൽ പതിച്ചത്. പുളിങ്ങോം വില്ലേജിൽ രാജഗിരിയിൽ താമസിക്കുന്ന കുറ്റിയാത്ത് ജോർജിന്റെ വീടിനുമുകളിൽ തെങ്ങ് വീണു വീട് ഭാഗികമായി തകർന്നു.
തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഏഴോം ചെങ്ങലിൽ അരയാൽ മരം പൊട്ടിവിണു. സമീപത്തെ സി. ശ്രീധരൻ, കെ. സുഭാഷ് എന്നിവരുടെ വീടുകൾക്ക് കേടുപാടു സംഭവിച്ചു. കാങ്കോൽ വില്ലേജിൽ വെമ്മാരൊടി നഗറിലെ തളിയിൽ റീനയുടെ വീട്ടുമുറ്റത്തെ കിണർ മഴയിൽ ഇടിഞ്ഞുതാണു. തിങ്കളാഴ്ച വയക്കര വില്ലേജിലെ പാറോത്തുംനീരിൽ താമസിക്കുന്ന പയ്യാടക്കൻ കണിച്ചുവീട്ടിൽ അശോകന്റെ വീടിന് നാശനഷ്ടം സംഭവിച്ചു.
തിങ്കളാഴ്ച രാവിലെയുണ്ടായ കാറ്റിലും മഴയിലും രാമന്തളി കാരന്താട്ടെ ടി.പി. ഹംസ, പി.കെ. അബ്ദുൾ സമദ് എന്നിവരുടെ തൊഴുത്ത് മരം വീണ് തകർന്നു. കാങ്കോൽ പാനോത്ത് ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും പുതിയ വീട്ടിൽ ശങ്കരന്റെ വീടിനുമുകളിൽ തെങ്ങും തേക്കും വീണ് വീട് ഭാഗികമായി തകർന്നു.
പയ്യന്നൂർ പടോളിയിൽ തേളപ്രത്ത് പത്മനാഭന്റെ വീട് തകർന്നു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ മഴയിലാണ് വീട് 50 ശതമാനം നശിച്ചത്. പയ്യന്നൂർ കിഴക്കെ കണ്ടങ്കാളി മഞ്ഞാച്ചേരി കാർത്യായനിയുടെ വീട് ഭാഗികമായി തകർന്നു. ഏഴോം വില്ലേജിൽ വെടിയപ്പൻചാലിൻ പാലിൽ സൂജിത്തിന്റെ വീടിനു സമിപത്തുള്ള പാർശ്വഭിത്തി തകർന്നു.
പേരളം വില്ലേജിൽ കൊഴുമ്മൽ വരീക്കര ലീലയുടെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് പിറകിലെ ഷീറ്റ് ഭാഗികമായി തകർന്നു. ഏഴോം വില്ലേജിൽ ചെങ്ങലിൽ പത്മാവതിയുടെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. ആളപായമില്ല.