Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_right...

പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി അപകടപാത; ഈ പാതയിൽ അധികൃതർ വിളക്കുകൾ കത്തിക്കുമോ?

text_fields
bookmark_border
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി അപകടപാത; ഈ പാതയിൽ അധികൃതർ വിളക്കുകൾ കത്തിക്കുമോ?
cancel

പഴയങ്ങാടി: 2018 നവംബർ 18ന് അത്യന്താധുനിക രീതിയിലും ആധുനിക സാങ്കേതിക സംവിധാനത്തിലുമാണ് നിർമാണമെന്ന് അവകാശപ്പെട്ടാണ് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാത ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിനു മുമ്പുതന്നെ പാതയിലെ വിളക്കുകൾ ഓരോന്നായി അണഞ്ഞു തുടങ്ങിയിരുന്നു. 213 സൗര വിളക്കുകളാണ് ഈ പാതയിൽ സ്ഥാപിച്ചതെങ്കിലും ഒറ്റ വിളക്കും കത്താറില്ല. 200 എണ്ണം സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ കത്താതായിരുന്നു.

എല്ലാ കെ.എസ്.ടി.പി റോഡുകളിലുമായി 1900ത്തോളം തെരുവിളക്കുകൾ പ്രവർത്തനരഹിതമാണെന്നാണ് കണക്ക്. വിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി അനർട്ടിനെ ഏൽപിച്ചെങ്കിലും യാഥാർഥ്യമായില്ല. സോളാർ പാനലുകൾക്ക് പകരമായി വൈദ്യതി ലൈൻ വഴി വിളക്കു കത്തിക്കാനായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി നടത്തിയ സാധ്യത പഠനവും ഇരുട്ടിലായി. വൈദ്യതി ബില്ല് ആരടക്കുമെന്ന സാങ്കേതികത്വമാണ് വെളിച്ചത്തിന് തടസ്സമായത്. 98 മനുഷ്യ ജീവൻ പൊലിയുകയും 1200ലധികം പേർക്ക് പരിക്കേൽക്കുകയും അപകടത്തിൽപെട്ട പലരും കിടപ്പുരോഗികളായി തുടരുകയും ചെയ്യുന്നതിന് കാരണമായ അപകടങ്ങൾ വിതച്ച പാതയാണിത്.

ലോറിയും ബസും കാറുമുൾപ്പെടെ എല്ലാ വാഹനങ്ങളും അപകടത്തിലകപ്പെട്ട പാതയിൽ ഏറ്റവും കൂടുതൽ മനുഷ്യജീവൻ നഷ്ടമായത് ഇരുചക്ര വാഹനാപകടങ്ങളിലാണ്. എന്നാൽ, പ്രഭാത നടത്തത്തിനിറങ്ങിയവർക്കും ഈ റോഡിൽ ജീവൻ നഷ്‌ടമായി. വഴിയാത്രക്കാരായി നടന്നുപോകുന്നവർ വാഹനമിടിച്ച് മരിച്ച കണക്ക് സംസ്ഥാനത്തെ ഏതൊരു പാതയുമായി താരതമ്യപ്പെടുത്തിയാൽ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതക്കാണ് പ്രഥമസ്ഥാനം. ഗ്യാസ് ടാങ്കർ ലോറി അപകടത്തിനും ഭീമൻ ലോറി ട്രാൻസ്ഫോമറും കടകളും തകർത്ത അപകടത്തിനും പാതയുടെ ചരിത്രത്തിലെ ഒട്ടുമിക്ക അപകടങ്ങൾക്കും കാരണമായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായതും ഈ റോഡിലെ വെളിച്ചമില്ലായ്മയാണ്. അമിത വേഗവും ദിശാസൂചക ബോർഡുകളില്ലാത്തതും റോഡിലെ അപകടങ്ങൾക്ക് നിമിത്തമായി.

എരിപുരം സർക്കിളിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ അപരിചിതരായ ഡ്രൈവർമാർക്ക് ഏതു ഭാഗത്തേക്ക് തിരിയണമെന്നറിയാതെ വാഹനമോടിക്കുന്നതാണ് അപകടങ്ങളുടെ മറ്റൊരു കാരണം. അമിത വേഗം നിമിത്തമുള്ള അപകടങ്ങൾ തടയാനായി സ്ഥാപിച്ച കാമറകൾ പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്ന കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് ഒരുവിധ നടപടിയും നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ അനുഭവവുമില്ല. പഴയങ്ങാടി മുതൽ എരിപുരം വരെ പാത കൈയേറി നടത്തുന്ന വാഹന പാർക്കിങ്ങും ചില മേഖലകളിലെ തെരുവുകച്ചവടവും അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. 1.50 കോടി രൂപ ലഭ്യമാക്കി കെ.എസ്.ടി.പി റോഡിൽ വിളക്കുകൾ സ്ഥാപിക്കാനുള്ള എം. വിജിൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ പദ്ധതിയുണ്ട്. 21 കി.മീറ്റർ ദൈർഘ്യമുള്ള അപകട പാതയിൽ എത്രയും നേരത്തെ വെളിച്ചമെത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ജനത്തിന്റെ ആവശ്യം.

Show Full Article
TAGS:kstp road Street light public work authority 
News Summary - Pilathara-Pappinissery KSTP dangerous road Will the authorities light the lights on this road?
Next Story