മഴക്കുറവ്; കുരുമുളക് കർഷകരുടെ പ്രതീക്ഷക്ക് തിരിച്ചടി
text_fieldsതിരിയിട്ട കുരുമുളക് വള്ളികൾ
കേളകം: മഴക്കുറവും തുടർച്ചയില്ലായ്മയും ജില്ലയിലെ കുരുമുളക് കർഷകരെ കടുത്ത ആശങ്കയിലാക്കി. വള്ളികൾ തിരിയിടാനും പരാഗണം നടന്ന് മണികൾ രൂപപ്പെടാനും ആവശ്യമായ നിർത്താതെയുള്ള മഴ ലഭിക്കാത്തതാണ് കർഷകരുടെ പ്രധാന പ്രശ്നം.
കഴിഞ്ഞ വർഷത്തെക്കാൾ മികച്ച രീതിയിൽ ഇത്തവണ വള്ളികൾ തിരിയിട്ടിരുന്നെങ്കിലും മഴയുടെ ഒളിച്ചുകളിയാണ് വില്ലനായിരിക്കുന്നതെന്ന് കർഷകർ പറയുന്നു. മഴക്കുറവ് കാരണം പരാഗണം പൂർണമായി നടക്കാതെ തിരികൾ പൊള്ളയാകാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ വർഷവും ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. വേനൽ പൂർണമാകുന്നതിന് മുമ്പ് മഴ ആരംഭിച്ചതും, ഇലപൊഴിഞ്ഞ് വള്ളികൾ വിശ്രമഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പ് മഴ തുടങ്ങിയതുമാണ് വളർച്ചക്രമം തെറ്റാൻ കാരണമായതെന്ന് കർഷകർ വിലയിരുത്തുന്നു. ഇത്തവണ ആവശ്യത്തിന് വേനൽ ലഭിച്ചതോടെ നല്ല പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
നിലവിൽ കുരുമുളകിന് കിലോക്ക് 620 രൂപയാണ് വിപണി വില. ഈ വർഷം ആദ്യം 675 രൂപ വരെയും കഴിഞ്ഞ വർഷം 720 രൂപ വരെയും ഉയർന്നിരുന്നു. ഈ വർഷം കുരുമുളക് വില 800 രൂപയോട് അടുക്കുമെന്നാണ് വിലയിരുത്തൽ.


