പട്ടാപ്പകൽ അറുകൊല: കണ്ണീർ മഴയിൽ കാഞ്ഞിരക്കൊല്ലി
text_fieldsകാഞ്ഞിരക്കൊല്ലിയിൽ കൊല നടന്ന നിധീഷിന്റെ വീട് പൊലീസ് പരിശോധിക്കുന്നു
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലിയും ഇവിടത്തെ മഴയും സഞ്ചാരികൾക്ക് എന്നും ഹരമാണ്. പ്രകൃതിഭംഗികൊണ്ട് അത്രമേൽ സുന്ദരമാണിവിടം. എന്നാൽ, ചൊവ്വാഴ്ച ഇവിടെ കണ്ണീർമഴയും ഭീതിയുമായിരുന്നു. കൊലക്കത്തിയിൽ ഒരു കുടുംബത്തിന്റെ സ്വപ്നം പാടെ ഇല്ലാതാക്കാൻ രണ്ടുപേർ എത്തിയപ്പോൾ നാടാകെ ഭയന്നു വിറച്ചുപോയി. പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി അതിക്രൂരമായി വെട്ടിക്കൊല്ലുകയും ഭാര്യയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത സംഭവം കാഞ്ഞിരക്കൊല്ലിക്ക് താങ്ങാനേയാവുന്നില്ല.
ശശിപ്പാറയിലേക്കുള്ള റോഡരികിലെ ആമിനത്തോടിലുള്ള മടത്തേടത്ത് നിധീഷ് ബാബുവാണ് (38) സ്വന്തം വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ ഭാര്യ ശ്രുതിയെ (28) വെട്ടേറ്റ് ഗുരുതര നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
വീടിനോട് ചേർന്ന ഷെഡിൽ കൊല്ലപ്പണിയെടുക്കുന്നയാളാണ് നിധീഷ്. ചൊവ്വാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നിധീഷുമായി സംസാരിക്കുകയും തുടർന്ന് വാക്ക്തർക്കത്തിൽ കലാശിക്കുകയുമായിരുന്നു. അതിനിടെ, നിധീഷ് നേരത്തെ നിർമിച്ചുവെച്ചിരുന്ന കത്തിയെടുത്ത ആക്രമികൾ നിധീഷിനെ പലതവണ വെട്ടുകയായിരുന്നു. ചോരയിൽ കുളിച്ചുവീണ നിധീഷ് തൽക്ഷണം മരിച്ചു.
അക്രമം തടയുന്നതിനിടെയാണ് ഭാര്യക്ക് വെട്ടേറ്റത്. നിലവിളി കേട്ട് ആളുകൾ വരുമ്പോഴേക്കും ആക്രമി സംഘം പൾസർ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. പയ്യാവൂർ ഇൻസ്പെക്ടർ ട്വിങ്കിൾ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികൾക്കായി മേഖലയിൽ വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
പയ്യാവൂരിലെയും സമീപദേശങ്ങളിലെയും കാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്. സാമ്പത്തികവും മറ്റുചില ഇടപാടുകളുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ആശുപത്രിയിൽ കഴിയുന്ന ശ്രുതിയുടെ മൊഴിയും എടുക്കുന്നുണ്ട്.