പൊലീസ് ക്വാർട്ടേഴ്‌സിന് ബോംബെറിഞ്ഞ സംഭവം; ഡി.വൈ.എഫ്.ഐ -സി.പി.എം പ്രവർത്തകരെ വെറുതെ വിട്ടു
text_fieldsതളിപ്പറമ്പ്: പയ്യന്നൂരിൽ പൊലീസ് ക്വാർട്ടേഴ്‌സിന് ബോംബെറിഞ്ഞ് സി.ഐയെയും എസ്.ഐയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡി.വൈ.എഫ്.ഐ -സി.പി.എം പ്രവർത്തകരായ നാലുപേരെ കോടതി വെറുതെവിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് കെ.എൻ. പ്രശാന്ത് ആണ് വിധി പ്രഖ്യാപിച്ചത്. 2016 ജനുവരി 16 ന് പുലർച്ചെ 1.40നായിരുന്നു കേസിനാസ്‌പദമായ സംഭവം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ പി.കെ. മണിയും എസ്.ഐ വിപിൻകുമാറും താമസിക്കുന്ന ക്വാർട്ടേഴ്‌സിന് നേരെ ബോംബെറിഞ്ഞെന്നാണ് കേസ്. സംഭവത്തിൽ പ്രതികളായിരുന്ന കണ്ടങ്കാളി തണ്ടറയിൽ സി. ഷിജിൽ, ടി.സി.വി. നന്ദകുമാർ, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
കുറ്റം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. കേസിലെ ഏക സ്വതന്ത്രസാക്ഷി ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകനാണ്. സ്വതന്ത്രസാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തി. ക്വാർട്ടേഴ്‌സിന്‍റെ താഴെനിലയിൽ സി.ഐ മണിയും മുകളിലെനിലയിൽ എസ്.ഐ വിപിൻകുമാറും കുടുംബവുമാണ് താമസിച്ചിരുന്നത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ക്വാർട്ടേഴ്സിന്റെ വാതിൽ, ഭിത്തി, ക്ലോസറ്റ് എന്നിവ ബോംബേറിൽ തകർന്നിരുന്നു.
15,33,233 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്. ബോംബേറിനുശേഷം രക്ഷപ്പെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധകാലങ്ങളിലായി എസ്.പിമാരായ എൻ. ഉണ്ണിരാജ, ഹരിശങ്കർ, സഞ്ജയ് ഗുർദിൻ, കെ.പി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി എ. സുരേ ന്ദ്രൻ, നർക്കോട്ടിക്സെൽ ഡിവൈ.എസ്.പി. വി.എൻ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. എസ്.ഐ എ.വി. ദിനേശനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കുവേണ്ടി അഡ്വ. വിനീഷ് ഹാജരായി.


