പ്രചാരണത്തിന് നിരോധിത ഫ്ലക്സ്; അരലക്ഷം പിഴ
text_fieldsതളിപ്പറമ്പ്: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഫ്ലക്സ് റോളുകൾ പിടികൂടി. തളിപ്പറമ്പിലെ വിബ്ജിയോർ അഡ്വർടൈസിങ്, ആഡ് സ്റ്റാർ അഡ്വർടൈസിങ് എന്നീ സ്ഥാപനങ്ങളിൽനിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചതുമായ നാൽപത്തൊന്നോളം ഫ്ലക്സ് റോളുകളാണ് പിടിച്ചെടുത്തത്.
വിവിധ സ്ഥാപനങ്ങൾക്ക് നൽകാനായി നിരോധിത ഫ്ലക്സിൽ പ്രിന്റ് ചെയ്ത ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു. വ്യാപാര സ്ഥാപനങ്ങൾക്കും ഇലക്ഷൻ പ്രചാരണത്തിനും വേണ്ടിയുള്ള ബാനറുകളാണ് നിരോധിത ഉൽപന്നങ്ങളിൽ പ്രിന്‍റ് ചെയ്തിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങൾക്കും 25,000 രൂപ വീതം പിഴ ചുമത്തി.
രണ്ടാം തവണയാണ് ഈ സ്ഥാപനങ്ങളിൽനിന്ന് നിരോധിത ഫ്ലക്സ് ഉൽപന്നങ്ങൾ പിടികൂടുന്നത്. റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെയും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും അനുമതിയുള്ളത്.
ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കെ കർശനമായ പരിശോധന തുടരുന്നതാണെന്ന് സ്ക്വാഡ് ലീഡർ പി.പി. അഷ്‌റഫ് അറിയിച്ചു. പരിശോധനയിൽ അംഗങ്ങളായ അലൻ ബേബി, ദിബിൽ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ജൂന റാണി തുടങ്ങിയവരും പങ്കെടുത്തു.


