സി.പി.എം നേതാക്കൾക്ക് മറുപടി; ടി.കെ. ഗോവിന്ദനൊപ്പം ഭാര്യയും വേദിയിൽ
text_fieldsയു.ഡി.എഫ് കൺവെൻഷനിലെത്തിയ കെ.പി. രമണിയെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാളണിയിച്ച് സ്വീകരിക്കുന്നു
തളിപ്പറമ്പ്: തളിപ്പറമ്പ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദന്റെ ഭാര്യ യു.ഡി.എഫ് കൺവെൻഷനിൽ. കുടുംബംപോലും ടി.കെയെ പിന്തുണക്കുന്നില്ലെന്ന ആക്ഷേപം ഉയർത്തുന്നതിനിടെയാണ് ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയംഗവും മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച കെ.പി. രമണി തിങ്കളാഴ്ച വൈകീട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലേക്ക് കയറിവന്നത്. ഈ സമയം ഗോവിന്ദൻ സംസാരിക്കുകയായിരുന്നു.
യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കിടയിൽ വേദിയിലെത്തിയ രമണിയെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാളണിയിച്ച് സ്വീകരിച്ചു. കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. പി. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മാത്യു ചാണക്കാടൻ, അഡ്വ. കെ.എ. ലത്തീഫ്, മഹമ്മൂദ് അള്ളാംകുളം എന്നിവർ സംസാരിച്ചു. ടി. ജനാർദനൻ സ്വാഗതം പറഞ്ഞു.
കൺവെൻഷന് ശേഷം നടന്ന റോഡ് ഷോയിൽ വനിതകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ മിക്ക പ്രവർത്തകരും നേതാക്കളും എത്തിയത് നേതൃത്വത്തിന് പ്രതീക്ഷ നൽകുന്നതായി. ടി. ജനാർദനൻ, പി.കെ. സുബൈർ, പി.കെ. സരസ്വതി, പി. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.


