മത്സ്യവിപണനത്തിന് ഇനി ഇ-ഓട്ടോകൾ
text_fieldsചാലില്‍ ഗോപാലപേട്ടയില്‍ മത്സ്യവിപണനത്തിന് സജ്ജമായ ഇലക്ട്രോണിക് ഓട്ടോകള്‍
തലശ്ശേരി: ജില്ലയിലെ സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമമായ ചാലിൽ ഗോപാലപേട്ടയിൽനിന്ന് മത്സ്യവിപണനത്തിനായി ഇനിമുതൽ ഇലക്ട്രിക് ഓട്ടോകൾ ഓടിത്തുടങ്ങും. ചെറുകിട മത്സ്യക്കച്ചവടക്കാർക്കായി അഞ്ച് മത്സ്യവിപണന ഇലക്ട്രോണിക് ഓട്ടോകൾ (മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക്കുകൾ) സജ്ജമായി. 25 കിലോയുടെ അഞ്ച് ക്രേയ്റ്റുകൾ ഇതിൽ കൊണ്ടുപോകാനാകും.
മത്സ്യം പ്രദർശിപ്പിക്കാനുള്ള സുതാര്യമായ ചില്ലുകൂടാണ് ഇതിന്റെ പ്രധാന ആകർഷണം. മീൻ മുറിക്കാനും വൃത്തിയാക്കാനും പാക്കിങ്ങിനും മാലിന്യ ശേഖരണത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെതുമ്പൽ പോക്കാൻ കൈകൊണ്ട് പ്രവർത്തിക്കാവുന്ന യന്ത്രവും ഒരുക്കി. ഉപഭോക്താവിന് മീൻ നേരിട്ട് കണ്ട് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് രൂപകൽപന.
7.8 ലക്ഷം രൂപയാണ് ഒരു ഇലക്ട്രിക് മത്സ്യവിപണന ഓട്ടോയുടെ വില. ഫിഷറീസ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണം നടത്തുന്നത്. സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളിൽ ഒന്നാണിത്.
മാതൃക മത്സ്യഗ്രാമത്തിന് 10 ഘടക പദ്ധതികൾ
ചാലിൽ ഗോപാലപേട്ട മാതൃക മത്സ്യബന്ധന ഗ്രാമത്തി്റെ സമഗ്ര വികസനത്തിനായി ഇലക്ട്രിക് ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്ക് ഉൾപ്പെടെ 10 ഘടക പദ്ധതികളാണ് ഈ വർഷം പൂർത്തിയാകുന്നത്. പദ്ധതി പ്രകാരം പൂർണമായും പ്രവർത്തനസജ്ജമായ മറ്റൊരു സംവിധാനമാണ് ചാലിൽ നായനാർ കോളനിയിൽ നിർമിച്ച സെപ്റ്റേജ് യൂനിറ്റ്.
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 42ാം വാർഡിൽപ്പെട്ട നായനാർ കോളനിയിലെ അമ്പതോളം കുടുംബങ്ങൾക്ക് സൗജന്യമായി ഈ സെപ്റ്റിക് ടാങ്ക് ഉപയോഗിക്കാം. 28 ലക്ഷം രൂപ ചെലവിലാണ് സെപ്റ്റിക് ടാങ്ക് നിർമിച്ചിരിക്കുന്നത്. ഘടകപദ്ധതിയുടെ ഭാഗമായി 150ഓളം ഇൻസുലേറ്റഡ് ഐസ് ബോക്സുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.