കലം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി
text_fieldsകലം മുറിച്ച്കുട്ടിയെ തലശ്ശേരി അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു
തലശ്ശേരി: കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് തലശ്ശേരി അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷകരായി. ധർമടം പഞ്ചായത്തിലെ അണ്ടലൂർ മുണ്ടുപറമ്പിൽ നിന്നുള്ള കുടുംബമാണ് അപകടം പിണഞ്ഞ കുട്ടിയെയും കൊണ്ട് തലശ്ശേരി അഗ്നിരക്ഷാ നിലയത്തിലേക്ക് ഓടിയെത്തിയത്. കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ തല കലത്തിൽ കുടുങ്ങിയത്. വീട്ടുകാർ കിണഞ്ഞ് ശ്രമിച്ചിട്ടും കുട്ടിയുടെ തല പാത്രത്തിൽ നിന്ന് പുറത്തെടുക്കാനായില്ല.
പ്രാണവേദനയാൽ വാവിട്ടു കരഞ്ഞ കുട്ടിയെയും കൊണ്ട് രക്ഷിതാക്കൾ തലശ്ശേരി അഗ്നി രക്ഷാ സേന നിലയിലെത്തുകയായിരുന്നു. കട്ടർ ഉപയോഗിച്ച് കലം മുറിച്ചാണ് തലശ്ശേരി അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷപ്പെടുത്തിയത്. അസി.സ്റ്റേഷൻ ഓഫിസർ ഒ.കെ. രജീഷ്, സി.വി. ദിനേശൻ (ഗ്രേഡ്), സീനിയർ ഫയർ ആൻസ് റസ്ക്യൂ ഓഫിസർമാരായ ജോയ്, ബിനീഷ് നെയ്യോത്ത്, ബൈജു പാലയാട്, ഓഫിസർമാരായ കെ. നിജിൽ, കെ.പി. സൽമാൻ ഫാരിസ്, ആർ.എസ്. ഷെറിൻ, പ്രജിത്ത് നാരായണൻ, പി. ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.