മധ്യവയസ്കനെ അക്രമിച്ച കേസ്; പ്രതികള്‍ക്ക് തടവും പിഴയും
text_fieldsതലശ്ശേരി: ക്വാറിക്കെതിരെ സമരം ചെയ്തതിന്റെ വിരോധത്തിൽ മധ്യവയസ്കനെ അക്രമിച്ചു പരിക്കേൽപിച്ച കേസില്‍ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 17 വർഷവും ഒരു മാസവും തടവും 91,000 രൂപ വീതം പിഴയും.
പുത്തൂര്‍ ചെണ്ടയാട് നുച്ചിയാട്ട് വീട്ടില്‍ എന്‍. ബാലചന്ദ്രന്(47), ചെണ്ടയാട് നുള്ളിക്കണ്ടിയില് വീട്ടില്‍ പച്ചക്കുട്ടന് എന്ന എം.കെ ഷിജിത്ത്(45) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എം. ശ്രുതി ശിക്ഷിച്ചത്.
ചെണ്ടയാട് കാരപ്പറമ്പത്ത് വീട്ടിൽ കെ.പി ദിനേശനാണ്(58) ആക്രമിക്കപ്പെട്ടത്. 2016 ജൂണ്‍ 30 ന് രാത്രി എട്ടിന് ചെണ്ടയാട് പാടാന്റെ താഴെ എന്ന സ്ഥലത്ത് വെച്ചാണ് കേസിനാധാരമായ സംഭവം.
ദിനേശൻ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി കൈക്കും കാലിനും തലക്കും ഇരുമ്പുവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
പ്രതികൾ കേസിലെ കൂടിയ ശിക്ഷയായ എട്ട് ര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവായി. പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ടി.എം. സുധാകരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


