അപകടാവസ്ഥയിൽ പാലിശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സ്; ഭീതിയോടെ 12 കുടുംബങ്ങൾ
text_fieldsതലശ്ശേരി പൊലീസ് ക്വാർട്ടേഴ്സ് കാടുകയറിയ നിലയിൽ
തലശ്ശേരി: ദേശീയപാതയിൽ പാലിശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സ് അപകടാവസ്ഥയിൽ. കാലവർഷം നേരത്തെ എത്തിയതോടെ ഭീതിയിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ. ആഞ്ഞുവീശുന്ന കാറ്റും തോരാമഴയും ഇവിടെയുള്ളവരുടെ ഉള്ളുലക്കുകയാണ്. ഏഴ് ബ്ലോക്കുകളിലായി 88 ഓളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു.
നിലവിൽ രണ്ട് സീനിയേഴ്സ് ബ്ലോക്കുകളിലായി 12 കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. അപകടഭീതി കാരണം ഏതുസമയത്തും ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുമെന്ന ആശങ്കയിൽ നാല് ബ്ലോക്കുകളിൽനിന്നും താമസക്കാരെ ഒഴിപ്പിച്ച് ക്വാർട്ടേഴ്സ് അടച്ചിട്ടിരിക്കുകയാണ്.
തലശ്ശേരി സബ് ഡിവിഷന്റെ ചുമതലയുള്ള എ.എസ്.പി ഓഫിസിന്റെ കണ്ണെത്തും ദൂരത്താണ് പൊലീസ് ക്വാർട്ടേഴ്സ്. മരങ്ങൾ ഇടതൂർന്ന് ക്വാർട്ടേഴ്സിന് അകവും പുറവും കാടു കയറുന്ന അവസ്ഥയിലാണ്. യഥാസമയം അറ്റകുറ്റപ്പണി ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കാത്തതാണ് ക്വാർട്ടേഴ്സിന് ഈ ഗതിയുണ്ടായത്.
ആൾ താമസമില്ലാത്ത മുറികളിലും കെട്ടിടത്തിന് മുകളിലും വശങ്ങളിലുമുള്ള ചുമരുകളിൽ ഇപ്പോൾ ആൽമരം വളർന്നു പടർന്നു നിൽപാണ്. ആലിന്റെ വേരുകൾ ഭിത്തിയിൽ ആണ്ടിറങ്ങിയതിനാൽ മരത്തടി മുറിക്കുമ്പോൾ കെട്ടിടം ഒന്നാകെ നിലംപൊത്തിയേക്കുമെന്ന ഭീതിയുമുണ്ട്. ഏഴു ബ്ലോക്കുകളിലായുള്ള പാർപ്പിട സമുച്ഛയം 1983ൽ അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി വയലാർ രവിയാണ് ഉദ്ഘാടനം ചെയ്തത്.
ഹെഡ് കോൺസ്റ്റബിൾമാർക്കും എ.എസ്.ഐമാർക്കും വിശാലമായ മുറികളും സിവിൽ പൊലീസുകാർക്ക് കുറഞ്ഞ സൗകര്യമുള്ള ക്വാർട്ടേഴ്സുകളുമാണ് അനുവദിച്ചിരുന്നത്. സബ് ഇൻസ്പെക്ടർമാർക്കും സി.ഐ മാർക്കും തൊട്ടടുത്ത കോമ്പൗണ്ടിലാണ് ഫാമിലി ക്വാർട്ടേഴ്സുകൾ ഉള്ളത്. ഉയർന്ന ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾക്ക് പറയത്തക്ക സുരക്ഷ പ്രശ്നങ്ങളില്ല. എന്നാൽ സീനിയർ സിവിൽ പൊലീസുകാരുടെയും സിവിൽ പൊലീസുകാരുടെയും ക്വാർട്ടേഴ്സ് മുറികൾ അത്ര സുരക്ഷിതമല്ല.
പ്രധാന റോഡിൽനിന്ന് ഗേറ്റ് കടന്ന് അകത്തുകയറിയാൽ വൃത്തിഹീനമാണ് പൊലീസ് ക്വാർട്ടേഴ്സിന്റെ കാഴ്ചകൾ. ഏതാണ്ടെല്ലാ കെട്ടിടങ്ങളും പരിസരങ്ങളും കാടുകയറിയ നിലയിലാണ്. തെരുവ് നായകളും ഇഴജന്തുക്കളും വ്യാപകമായി വിഹരിക്കുന്നതോടെ ഭീതിജനകമായ അവസ്ഥയാണുള്ളത്. പതനത്തിന് കാത്തുനിൽക്കാതെ ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാവണം.