തലശ്ശേരി ലോഗൻസ് റോഡ് നവീകരണം ദ്രുതഗതിയിൽ
text_fieldsതലശ്ശേരി ലോഗൻസ് റോഡിലെ കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുന്നു
തലശ്ശേരി: ലോഗൻസ് റോഡിന്റെ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. ട്രാഫിക് പൊലീസ് യൂനിറ്റ് മുതൽ പാരീസ് ലൈൻ വരെയുള്ള ഭാഗം കോൺക്രീറ്റ് പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. ട്രാഫിക് യൂനിറ്റ് മുതൽ നാരങ്ങാപുറം മണവാട്ടി കവല വരെയാണ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. പ്രവൃത്തി പൂർത്തീകരിച്ച് മേയ് 19ന് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം. ലോഗൻസ് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നഗരത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഒരോ കവലകളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) മുഖേന അനുവദിച്ച ആറ് കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. ട്രാഫിക് യൂനിറ്റ് മുതൽ മണവാട്ടി കവല വരെ റോഡരികിലെ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യം തുടങ്ങിയത്. റോഡിലെ നിലവിലെ ഇന്റർലോക്ക് കട്ട മാറ്റിയാണ് കോൺക്രീറ്റ് ചെയ്യുന്നത്. റോഡ് നവീകരണത്തോടൊപ്പം അഴുക്കുചാലും പുതുക്കിപ്പണിയുന്നുണ്ട്. റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും മാറ്റിസ്ഥാപിക്കും. റോഡിന് ഇരുവശത്തും 60 സെന്റിമീറ്ററിൽ ഇന്റർലോക്ക് പതിക്കും.
ചിലയിടങ്ങളിൽ കൈവരിയുമുണ്ടാകും. ഏപ്രിൽ 16നാണ് പ്രവൃത്തി ആരംഭിച്ചത്. ഒ.വി റോഡ്, എം.ജി റോഡ്, ആശുപത്രി റോഡ് എന്നിവ നേരത്തെ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. നഗരത്തിലെ പ്രധാന റോഡായ ലോഗൻസ് റോഡിലും കോൺക്രീറ്റ് നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിൽ വാഹനഗതാഗതം ഇനി സുഗമമാവും.
ലോഗൻസ് റോഡിൽ സ്റ്റേറ്റ് ബാങ്ക് കവല വരെ നിർമാണം പൂർത്തിയാകുന്നതോടെ വാഹന ഗതാഗതത്തിന് ഭാഗികമായി തുറന്നുകൊടുക്കാനും ആലോചനയുണ്ട്. അങ്ങനെയെങ്കിൽ സ്റ്റാൻഡിലേക്കുള്ള ബസുകൾ എൻ.സി.സി റോഡ് വഴി പ്രവേശിക്കാൻ സാധിക്കും. നഗരത്തിലെ നിലവിലെ ഗതാഗതം സുഗമമാക്കാൻ വെയിൽ തീക്ഷ്ണത വക വെക്കാതെ ട്രാഫിക് പൊലീസും കഠിനമായ പ്രയത്നമാണ് ഓരോ ദിവസവും നടത്തുന്നത്. റോഡ് നവീകരണം മുഴുമിപ്പിക്കാൻ വ്യാപാരികളും സഹകരിക്കുന്നുണ്ട്.