Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആൾക്കൂട്ടത്തിൽ...

ആൾക്കൂട്ടത്തിൽ പ്രതീക്ഷയേറി മുഖ്യമന്ത്രി

text_fields
bookmark_border
ആൾക്കൂട്ടത്തിൽ പ്രതീക്ഷയേറി മുഖ്യമന്ത്രി
cancel
camera_alt

പിണറായി വിജയൻ

ധർമടം: ചരിത്രത്തിലാദ്യമായി തുടർഭരണത്തിലേക്ക് ഇടതുമുന്നണിയെ നയിച്ച് സ്വന്തം മണ്ഡലത്തിൽ വീണ്ടും അങ്കത്തിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് വീരോചിത വരവേൽപായിരുന്നു ശനിയാഴ്ച മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചശേഷം വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ജന്മനാട്ടിൽ മടങ്ങിയെത്തിയത്. ധർമടം നിയോജക മണ്ഡലം മാനിഫെസ്റ്റോ പ്രകാശനമായിരുന്നു വെള്ളിയാഴ്ച നടന്നത്. സി.പി.ഐ നേതാവ് സി.എൻ. ചന്ദ്രന് കോപ്പി കൈമാറി മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചു.

വോട്ടെടുപ്പിന് അഞ്ചു നാൾ മാത്രം അവശേഷിക്കെ ശനിയാഴ്ച രാവിലെയാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിൽ പര്യടനത്തിനിറങ്ങിയത്. പര്യടന കേന്ദ്രങ്ങളിലെല്ലാം സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സ്വന്തം മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടതുമുന്നണിക്ക് വീണ്ടും ഭരണം ലഭിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് പിണറായി വിജയന്‍.

മുഴപ്പിലങ്ങാട്ടെ തീരദേശ പ്രദേശമായ കുളം ബസാറില്‍നിന്നാണ് ശനിയാഴ്ച രാവിലെ പര്യടനം തുടങ്ങിയത്. വിവിധ വര്‍ണബലൂണുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറൂകണക്കിന് ആളുകളാണ് പിണറായിക്ക് പര്യടന കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയത്. പര്യടനത്തിന് കൊഴുപ്പേകാന്‍ പാട്ടുവണ്ടിയും പിണറായിയുടെ വാഹനത്തിന് പിന്നാലെ ഉണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. സി.പി.എം ഭരിക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുളംബസാറില്‍ സ്ത്രീകളാണ് കൂടുതലും സ്വീകരണ കേന്ദ്രത്തിലെത്തിയത്.

എല്‍.ഡി.എഫ് നേതാക്കളെ കൂടാതെ കൊച്ചുമകനും മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. ഓരോ സ്വീകരണകേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രധാന വ്യക്തികളുടെ വീടുകളും സന്ദര്‍ശിച്ച് പിണറായി വോട്ടഭ്യര്‍ഥിച്ചു. കുളംബസാറിലെ സ്വീകരണത്തിന് ശേഷം മുഴപ്പിലങ്ങാട് ശ്രീകൂറുമ്പ കാവ് പരിസരം, ആഡൂർ പാലം, പൊതുവാച്ചേരി, ചെറുമാവിലായി, കടമ്പൂര്‍ വയല്‍, ഉദയകലാ സമിതി, കോയ്യോട് മൊയാരം, ഇരിവേരി ജ്വാല ഷെല്‍ട്ടര്‍, കീരിയോട് പി. ഭാസ്കരൻ മന്ദിരം, കാവിന്മൂല ഹൈസ്കൂൾ പരിസരം, മുഴപ്പാല എന്നിവിടങ്ങളിലും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കി. ഞായറാഴ്ച രാവിലെ 10 ന് മമ്പറം പറമ്പായില്‍നിന്നാണ് പര്യടനം തുടങ്ങുക. പാതിരിയാട് വാളാങ്കിച്ചാൽ, കുഴിമ്പാലോട്, വേങ്ങാട് തെരു, വെള്ളച്ചാൽ, (കോട്ടം പെരളശ്ശേരി), മൈലുള്ളിമെട്ട, പാനുണ്ട സ്‌കൂൾ, കാപ്പുമ്മൽ, പിണറായി കമ്പോണ്ടർ ഷാപ്പ്, പിണറായി വെസ്റ്റ്, പാലയാട് വെള്ളൊഴുക്ക് എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി എട്ടിന് ചിറക്കുനിയിൽ സമാപനം.

Show Full Article
TAGS:Kerala Assembly Election 2026 election campaign Candidates Pinarayi Vijayan 
News Summary - The Chief Minister raised hopes in the crowd
Next Story