ഉറ്റവരെ കടൽ കവർന്നു; കരയിൽ കരളുനീറി കൂട്ടുകാർ
text_fieldsഅഴീക്കോട് മീൻകുന്ന് കടലിൽ ഒഴുക്കിൽപ്പെട്ട കൊടോളിപ്രം സ്വദേശി ഗണേഷ് നമ്പ്യാരുടെ
മൃതദേഹം ആയിക്കരയിലെ മത്സ്യത്തൊഴിലാളികൾ കരക്കെത്തിച്ചപ്പോൾ
അഴീക്കൽ: ഉറ്റസുഹൃത്തുക്കളുടെ ജീവനുവേണ്ടി പൂർവ വിദ്യാർഥികളുടെ നിതാന്ത പരിശ്രമത്തിന് ഫലം നിരാശ. മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടുപേരിൽ പട്ടാന്നൂർ കോടോളിപ്രം സ്വദേശി ഗണേഷ് നമ്പ്യാരുടെ മൃതദേഹം കണ്ടെത്തി. വാരം സ്വദേശി പ്രിനീഷിനെ (28) കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ചൊവ്വാഴ്ച ഊർജിതമാക്കിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസും അഗ്നിശമനസേനയും വളപട്ടണം പൊലീസും ഏകോപിച്ചായിരുന്നു ഇരുവർക്കും വേണ്ടി രണ്ടു ദിവസമായി തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു കുളിക്കുന്നതിനിടെ പ്രിനീഷും ഗണേഷ് നമ്പ്യാരും കടലിൽപ്പെട്ടത്. ഇതോടെ ഇരുവരുടെയും വസ്ത്രവും ഐഡി കാർഡും സമൂഹ മാധ്യമങ്ങളിലൂടെ പരക്കുകയായിരുന്നു.
ഇതുകണ്ട പൂർവവിദ്യാർഥികൾ അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ മറ്റ് സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഇരുവരുടെയും പൂർവവിദ്യാർഥി സുഹൃത്തുക്കൾ മീൻകുന്നിലേക്കെത്തുകയും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുകയുമായിരുന്നു.
സുഹൃത്തുക്കളായ അഡ്വ. അനന്ത പത്മനാഭൻ, ആൽബിൻ കാപ്പാട്, അതുൽ, അക്ഷയ് എന്നിവരാണ് ആദ്യമെത്തിയത്. പിന്നാലെ മറ്റ് സുഹൃത്തുക്കളുമെത്തി. എല്ലാവരും പൊലീസിന്റെയും കോസ്റ്റൽ പൊലീസിന്റെയും കൂടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ആദ്യദിനം ഇരുവരെയും കണ്ടെത്താനായില്ല. തിങ്കളാഴ്ച കോസ്റ്റൽ പൊലീസ് ആപ്ക്കാലൈറ്റ് ഉപയോഗിച്ചും രാത്രി പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ നീർക്കടവ് വെച്ചാണ് ഗണേഷ് നമ്പ്യാരുടെ മൃതദേഹം കിട്ടിയത്. കടലിൽ ഒഴുകി നടക്കുന്ന രീതിയിൽ കണ്ട മത്സ്യത്തൊഴിലാളികൾ ഉടൻ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രിനീഷിനായുള്ള രക്ഷാപ്രവർത്തനം ഇന്നും തുടരും.
ആന്ധ്രപ്രദേശിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന ഗണേശൻ നമ്പ്യാർ മാസങ്ങൾക്കു മുന്പേയാണ് ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ഇവിടെ തൊഴിൽ തേടുന്നതിനിടെയാണ് പൊടുന്നനെയുള്ള മരണം. പ്രിനീഷ് ബി ടെക്ക് പൂർത്തിയാക്കി തൊഴിൽ നേടാനാവശ്യമായ പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. ഇരുവരും ഇടക്ക് ഇവിടെ കുളിക്കാൻ വരാറുണ്ടായിരുന്നു.
അഗ്നിശമന വിഭാഗത്തിൽനിന്നും അസി. സ്റ്റേഷൻ ഓഫിസർ ആർ. പ്രസീന്ദ്രൻ, റസ്ക്യൂ ഓഫിസർമാരായ വി.കെ. അഫ്സൽ, സി. വിനേഷ്, ആർ.പി ഷായിവാസ്, അമൃതാനന്ദ്, എം. അനീഷ് കുമാർ, കെ.പി. നസീർ, കെ. ലക്ഷ്മണൻ. കോസ്റ്റൽ പൊലീസ് എസ്. ഐ. മണിബാബു, എ.എസ്ഐമാരായ എം.വി. തോമസ്, സജേഷ് കെ., എം. അതുൽ, ലൈഫ് ഗാഡുമാരായ രാഹുൽ, വിഷ്ണു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മീൻകുന്നിൽ അപകടച്ചുഴി; വേണ്ടത് ജാഗ്രത
മീൻകുന്ന് ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽ അകപ്പെട്ട് കാണാതായ സംഭവത്തിന്റെ ഞെട്ടൽമാറാതെ നാട്. പ്രതിക്ഷിക്കാത്ത സ്ഥലത്ത് ചുഴികൾ നിറഞ്ഞ തീരദേശ മേഖലയാണ് മീൻകുന്നിനും ചാൽ ബീച്ചിലും ഇടയിലുള്ള ഒരു ഭാഗം.
കടലിൽ കുളിക്കുന്നതിനിടെ ചുഴിയിലകപ്പെട്ട് ഇതിന് മുമ്പ് നിരവധിപേർ ഇവിടെ മരിച്ചിട്ടുണ്ട്. തീരത്തോട് ചേർന്ന് ആളുകൾ കടലിലേക്ക് ഇറങ്ങുന്ന അധികം ആഴമില്ലാത്ത ഭാഗങ്ങളിലാണ് കടൽ ചുഴിയുള്ളത്.
ചാൽബീച്ചിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡുമാർ ഈ ഒരുഭാഗം പ്രത്യേകം നിരീക്ഷിക്കാറുണ്ട്. ചുഴിയെക്കുറിച്ച് അറിവില്ലാത്ത വിനോദ സഞ്ചാരികൾ കടലിലേക്ക് ഇറങ്ങുന്നത് കണ്ടാൽ ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകി ഇവരെ കരയിലേക്ക് കയറ്റാറുണ്ട്. കാലവർഷം ശക്തിപ്രാപിച്ചതോടെ തീരത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു. മഴയില്ലെങ്കിലും തിങ്കൾ രാവിലെ മുതൽ കടൽ പ്രക്ഷുബ്ദമായിരുന്നു. ഇതിനിടയിലാണ് വൈകീട്ട് നാലോടെ യുവാക്കൾ കടൽതീരത്തേക്ക് എത്തിയത്.
മീൻകുന്ന് ബീച്ചിലെ പാറക്കെട്ടിന് സമീപത്തുനിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ച് പാറക്കെട്ടിൽവെച്ച ശേഷം രണ്ടുപേരും കടലിലേക്ക് ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ടുപോയ യുവാക്കളുടെ കൈകകൾ കടലിൽ മുങ്ങി താഴുന്നത് കണ്ടത് തീരത്തെത്തിയ രണ്ടുപേരാണ്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. കാലവർഷം ശക്തമായതോടെ ആളുകൾ കടലിൽ ഇറങ്ങാറെയില്ലായിരുന്നു. വിനോദ സഞ്ചാരികളെത്തിയാൽ നാട്ടുകാരാണ് ജാഗ്രത നിർദേശം നൽകാറുള്ളത്.