അഴിയാക്കുരുക്ക്...തലശ്ശേരിയിൽ ട്രാഫിക് സംവിധാനം താളം തെറ്റുന്നു
text_fieldsതലശ്ശേരി: റോഡ് പണി അനിശ്ചിതമായി നീളുന്ന നാരങ്ങാപ്പുറം റോഡിൽ ഗതാഗതക്കുരുക്ക് യാത്രക്കാരെ വല്ലാതെ വലക്കുന്നു. സമയവും കാലവുമില്ലാതെ സദാ കുരുക്കിലമരുകയാണ് നഗരത്തിലെ ഈ പ്രധാന പാത. നിന്നു തിരിയാനിടമില്ലാത്ത വിധം വാഹനങ്ങളുടെ നിര നാലു ഭാഗവും നീളുകയാണ്. ലോഗൻസ് റോഡിൽ നിന്ന് നീളുന്ന കുരുക്ക് ടൗൺ ഹാൾ റോഡ്, പള്ളിത്താഴ, റെയിൽവേ മേൽപ്പാലം, ചിറക്കര, കീഴന്തിമുക്ക്, മഞ്ഞോടി, ജൂബിലി റോഡിലടക്കം വ്യാപിക്കുകയാണ്.
ഗതാഗത നിയന്ത്രണത്തിനെത്തുന്ന പൊലീസുകാരും കുരുക്കിൽ നെട്ടോട്ടമോടുന്ന കാഴ്ചയാണ്. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പൊലിസുകാരില്ലാത്തതും നഗരത്തിന് മാറാപ്പാവുകയാണ്.
നാരങ്ങാപ്പുറത്ത് അനുഭവപ്പെടുന്ന കുരുക്ക് നഗരത്തെയാകെ ബാധിക്കുകയാണ്. ചിറക്കര മേഖലയിൽ വൈകുന്നേരങ്ങളിലാണ് ഗതാഗതക്കുരുക്ക് വലിയ രീതിയിൽ അനുഭവപ്പെടുന്നത്.എരഞ്ഞോളി പാലം മുതൽ സംഗമം റെയിൽവേ മേൽപാലം വരെ കുരുക്ക് നീളും. ചെറുതും വലുതുമായ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ അകപ്പെടുകയാണ്. നാരങ്ങാപ്പുറം, എ.വി.കെ. നായർ റോഡ്, മഞ്ഞോടി ഭാഗങ്ങളിൽ നിന്നുളള വാഹനങ്ങൾ ടൗൺ ഹാൾ റോഡിലേക്ക് ഒന്നിച്ച് പ്രവേശിക്കുന്നതോടെയാണ് ചിറക്കരയിൽ കുരുക്ക് കൂടുതൽ മുറുകുന്നത്. വൈകിട്ട് അഞ്ച് മണി കഴിഞ്ഞാലുടൻ ഇത് പതിവുകാഴ്ചയാണ്. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പാകത്തിലുള്ള റോഡും നഗരത്തിലില്ലാത്തതാണ് പ്രധാന വെല്ലുവിളി.
പോക്കറ്റ് റോഡുകൾ മിക്കതും തകർന്നുകിടക്കുകയാണ്. രോഗികളുമായെത്തുന്ന ആംബുലൻസുകൾ അടക്കം പലപ്പോഴും വഴിയിൽ കുടുങ്ങുകയാണ്. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് യാഥാർഥ്യമായപ്പോൾ നഗരത്തിലെ തിരക്കൊഴിവാകുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. എന്നാൽ ഫലം മറിച്ചാണ്. വാഹനങ്ങളുടെ ബാഹുല്യത്താൽ ചില സമയങ്ങളിൽ നഗരം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്.


