രണ്ട് റോഡുകളുടെ ഉദ്ഘാടനം ഇന്ന്
text_fieldsമട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിലെ പ്രവൃത്തി പൂർത്തിയാക്കിയ രണ്ട് റോഡുകളുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ പത്തിന് മട്ടന്നൂർ-ഇരിക്കൂർ, ഉരുവച്ചാൽ-മണക്കായി-കീഴല്ലൂർ-മരുതായി റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നത്. 150 കോടിയോളം രൂപ ചെലവഴിച്ചാണ് റോഡുകൾ നിർമിച്ചത്. പ്രവൃത്തി നീണ്ടുപോയതിനെ തുടർന്നും നിർമാണത്തിലെ അപാകത ആരോപിച്ചും ഏറെ വിവാദങ്ങളിൽ നിറഞ്ഞുനിന്ന റോഡുകൾകൂടിയാണിത്.
മട്ടന്നൂർ നഗരസഭയും കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് ഉരുവച്ചാൽ- മണക്കായി-വളയാൽ-കീഴല്ലൂർ-പാലയോട്-മരുതായി റോഡ്.
ഇരിക്കൂർ-മട്ടന്നൂർ റോഡ് വികസനത്തിനായി രണ്ട് ഘട്ടങ്ങളിലായി 45.69 കോടി രൂപയാണ് കിഫ്ബിയിൽനിന്ന് ലഭ്യമായത്. നായിക്കാലിയിൽ പുഴയോരത്ത് റോഡ് ഭാഗികമായി ഇടിഞ്ഞതും പിന്നീട് മഴക്കാലങ്ങളിൽ റോഡ് അടച്ചിട്ടതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് ഈ ഭാഗം പൂർണമായി തകർന്നു. പാലക്കാട് ഐ.ഐ.ടി നിർദേശിച്ച പദ്ധതിപ്രകാരമാണ് റോഡ് പുനർനിർമിച്ചത്.


