വീടിന്റെ മേൽക്കൂര തകർന്നു; വയോ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
text_fieldsരക്ഷപ്പെട്ട ചാഞ്ഞുക്കുട്ടിയും രോഹിണിയും, പട്ടാരിയിൽ വയോധിക ദമ്പതികളുടെ വീടിന്റെ മേൽക്കൂര തകർന്നു വീണപ്പോൾ
ഉരുവച്ചാൽ: വീടിന്റെ മേൽക്കൂര തകർന്ന് വയോ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പട്ടാരിയിലാണ് സംഭവം.
പട്ടാരി പുറവള്ളൂർ വീട്ടിൽ ചാഞ്ഞുക്കുട്ടി(89), രോഹിണി (79) എന്നിവരുടെ വീടാണ് തകർന്നത്. മൂന്നര സെന്റ് സ്ഥലത്ത് മൺകട്ട കൊണ്ട് നിർമിച്ച ഒറ്റ മുറിയും അടുക്കളയുമുള്ള വീടാണ് ഇവരുടേത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് അപകടം. മേൽക്കൂര നിലംപതിക്കുകയായിരുന്നു.
ഓടുകൾ നിലത്തുവീണ് ചിതറി. ഭക്ഷണം കഴിക്കുന്നതിന് അടുക്കളയിലായിരുന്നതിനാലാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തകർന്ന വീടിെൻറ അടുക്കളയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. വീടിെൻറ ചുവരുകൾ ഉൾപ്പെടെ ഏതു നിമിഷവും തകർന്നുവീഴുന്ന നിലയിലായതിനാൽ ഭീതിയിലാണ് ഇവർ കഴിയുന്നത്. രണ്ടു പെൺമക്കൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ഒരു മകൾ ഇവരുടെ വീടിന് സമീപത്തായി ഒറ്റമുറിയുള്ള വീട്ടിൽ കഴിയുകയാണ്. മകൻ ഉരുവച്ചാലിൽ കടല വറുത്ത് വിൽപന നടത്തി
യാണ് ഇവരെ സംരക്ഷിക്കുന്നത്. മറ്റൊരു മകൾ ചാവശ്ശേരിയിലുമാണ് താമസം. മൂന്നു മക്കളുടെ വീട്ടിലും ഈ വയോ ദമ്പതികൾക്ക് താമസിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് തകർന്ന് വീഴാറായി അപകട ഭീഷണിയിലായ വീട്ടിൽ കഴിഞ്ഞുകൂടുന്നത്. തകർന്ന് വീഴാറായ വീടിന് അറ്റകുറ്റപ്പണി നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് മാലൂർ പഞ്ചായത്തിൽ അപേക്ഷ കൊടുത്തിരുന്നുവെന്ന് ഇവർ പറയുന്നു. എന്നാൽ, നടപടികൾ ഒന്നുമായില്ല. രോഗിയായ ഇരുവർക്കും കർഷക തൊഴിലാളി പെൻഷൻ മാത്രമാണ് ആശ്രയം.