നോട്ടക്കെത്ര വോട്ട്?
text_fieldsകാസർകോട്: അപരന്മാരും വിമതന്മാരും പാര പണിയുന്ന തെരഞ്ഞെടുപ്പ് ഗോദയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പു മുതൽ ബാലറ്റ് യൂനിറ്റിൽ കയറിപ്പറ്റിയ ആളാണ് നോട്ട. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി വാശിയേറിയ മത്സരം നടക്കുേമ്പാൾ ജയിക്കാനുള്ള അടവുകളെത്ര പുറത്തെടുത്താലും സ്ഥാനാർഥി നിർണയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടവർക്ക് നോട്ടയിൽ കുത്താം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ ആദ്യമായി നോട്ട ബട്ടൺ ഉൾപ്പെടുത്തിയത്. അന്ന് കാസർകോട് ജില്ലയിൽ ആകെ പോൾ ചെയ്ത 7,77,686 വോട്ടുകളിൽ നോട്ടക്ക് ലഭിച്ചത് 3342 വോട്ടുകൾ. ഇതിൽ 17 എണ്ണം പോസ്റ്റൽ ബാലറ്റുകളായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ 89 വോട്ടിനു പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഒരു പോസ്റ്റൽ വോട്ടുൾപ്പെടെ 646 പേരാണ് നോട്ട ബട്ടണമർത്തിയത്. കാസർകോട് എട്ടു പോസ്റ്റൽ വോട്ടുകളുൾപ്പെടെ 661 പേരും നോട്ടക്ക് വോട്ടുചെയ്തു. ഉദുമ -405 (പോസ്റ്റൽ വോട്ട്: പൂജ്യം), കാഞ്ഞങ്ങാട് -856 (ആറ്), തൃക്കരിപ്പൂർ -774 (രണ്ട്) എന്നിങ്ങനെയാണ് നോട്ട പെട്ടിയിലാക്കിയ വോട്ടുകൾ.
ഇന്ത്യയിൽ 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്കാരമായിരുന്നു നോട്ട ബട്ടൺ. 27 സെപ്റ്റംബർ 2013ന് ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നൺ ഓഫ് ദ എബൗ (നോട്ട) എന്ന സംവിധാനം കൂടി നടപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ ഇതു സഹായകരമാവും എന്നൊരു നിരീക്ഷണം കൂടി സുപ്രീം കോടതി നടത്തിയിരുന്നു.