പുത്തിഗെ- കമ്പാർ പുഴയിലും അനധികൃത കുഴൽ കിണറുകൾ
text_fieldsപുത്തിഗെ കമ്പാർ പുഴയിലെ അനധികൃത കുഴൽ കിണറുകൾ
ബദിയടുക്ക: പുത്തിഗെ കമ്പാർ പുഴയിലും കുഴൽ കിണറുകളുടെ എണ്ണം വർധിക്കുന്നു. അടക്ക, തെങ്ങ്, പച്ചക്കറി കർഷകകരാണ് കുഴൽ കിണർ കുഴിക്കുന്നതിൽ ഏറെയും. കൃഷിയിടത്തേക്ക് വെള്ളമെത്തിക്കുവാനുള്ള സൗകര്യമില്ലാത്തതിനാലാണ് ഈ പ്രവർത്തിക്ക് കാരണം. ഇത് പരിസ്ഥിതി നിയമത്തിന് കൂടി എതിരാവുകയാണ്. അതേസമയം വെള്ളം ലഭ്യമായാൽ കുഴൽ കിണറുകൾ കുഴിക്കുന്നത് അവസാനിപ്പിക്കാമെന്ന് കർഷകർ പറയുന്നു. അതിർത്തി പഞ്ചായത്തുകളിൽ കൃഷി മാത്രമാണ് ഉപജീവനമാർഗം. പുഴകളിൽ റിങ്ങുകളിട്ട് മോട്ടോർ ഘടിപ്പിച്ചാണ് കർഷകർ കൃഷിയിടത്തേക്ക് വെള്ളം എത്തിക്കുന്നത്. സ്വന്തം സ്ഥലത്തുള്ള കിണറോ, കുഴൽ കിണറോ കാണിച്ചണ് ഇവർ വൈദ്യുതി കണക്ഷൻ നേടുന്നത്.
കൃഷി വകുപ്പിന്റെ സൗജന്യവൈദ്യുതിയും ലഭിക്കും. രാത്രിയോ പകലോ എന്നില്ലാതെയാണ് കർഷകർ വെള്ളം പമ്പ് ചെയ്തെടുക്കുന്നത്. ഇത്തരത്തിൽ അനിയന്ത്രിതമായി വെള്ളം എടുക്കുന്നത് കുടിവെള്ള സ്രോതസിനെയും ബാധിക്കുന്നു. രണ്ടായിരത്തോളം കർഷകരാണ് കൃഷിക്കുള്ള വെള്ളത്തിനായി ഏത്തടുക്ക, പുത്തിഗെ, മജിർ പള്ളം വഴിയുള്ള ഷിരിയ പുഴയെ ആശ്രയിക്കുന്നത്. പുഴയിലെ കിണറുകൾക്കും ജലമൂറ്റലിനും എതിരെ നടപടിയും നിയന്ത്രണവും വേണമെന്ന് പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവ പറഞ്ഞു. അതിനുമുമ്പായി കർഷകരുടെ പ്രശ്നങ്ങൾക്കും പരിഹാരം കാണണം.


