ബദിയടുക്കയിൽ എൽ.ഡി.എഫ് ആരെയും തുണക്കില്ല
text_fieldsബദിയടുക്ക പഞ്ചായത്തിൽ മുതിർന്ന അംഗം ബാലകൃഷ്ണ ഷെട്ടി കന്നിഅംഗം അന്നത്ത് ബീവിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം ബാലകൃഷ്ണ ഷെട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫിനും ബി.ജെ.പിക്കും പത്തുവീതം സീറ്റുകളുള്ള ബദിയടുക്കയിൽ ഒരംഗം മാത്രമുള്ള ഇടതുപക്ഷത്തിന്റെ നിലപാട് നിർണായകമാണ്.
27നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഏക അംഗമുള്ള ഇടതുപക്ഷം ആരെയും പിന്തുണക്കില്ലെന്നാണ് നിലവിലുള്ള തീരുമാനം. നറുക്കെടുപ്പിലായിരിക്കും പ്രസിഡന്റ് തീരുമാനം ഉണ്ടാകുക. ബദിയടുക്കയിൽ ആധിപത്യമുറപ്പിക്കാൻ ബി.ജെ.പിയും യു.ഡി.എഫും ശക്തമായ ശ്രമം നടത്തിയിരുന്നു. ഇതാണ് തുല്യനിലയിലെത്തിച്ചത്. ഇടതുപക്ഷത്തിന് നിലവിലുണ്ടായിരുന്ന സീറ്റും നിലനിർത്താനാകാതെ ഒന്നിൽ ഒതുങ്ങി.
കഴിഞ്ഞ ഭരണസമിതിയിൽ 19ൽ യു.ഡി എഫ് എട്ട്, ബി.ജെ.പി എട്ട്, എൽ.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില ഉണ്ടായത്. വാർഡ് വിഭജനത്തിൽ വാർഡുകളുടെ എണ്ണം 21 ആയി വർധിച്ചു.
ഡിസംബർ 27 രാവിലെ 10ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചക്ക് 2.30ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുമ്പോൾ എൽ.ഡി.എഫ് അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാൽ യു.ഡി.എഫിനും ബി.ജെ.പിക്കും തുല്യവോട്ട് വരും. എങ്കിൽ, നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കേണ്ടിവരും.
കഴിഞ്ഞ ഭരണസമിതയിൽ വോട്ടെടുപ്പിൽനിന്ന് ഇടതുപക്ഷ അംഗങ്ങൾ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണചക്രം ലഭിച്ചത്. ഇതിന്റെ ആവർത്തനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രം. എന്നാൽ, ഭാഗ്യം തങ്ങളെ തുണക്കുമെന്ന് ബി.ജെ.പിയും കരുതുന്നു.


