വീരമലയിൽ ഷീരൂർ ആവർത്തിക്കുമോ?; പേടിയോടെ മയിച്ച നിവാസികൾ
text_fieldsഅപകടഭീഷണി ഉയർത്തുന്ന വീരമലക്കുന്ന്
ചെറുവത്തൂർ: ദേശീയപാതയോരത്ത് ചെറുവത്തൂർ മയിച്ച പ്രദേശത്തെ വീരമലക്കുന്ന് കാലവർഷത്തിൽ ഭീതി വിതക്കുകയാണ്. വീരമലക്കുന്ന് ഇടിയുമോ എന്നത് പ്രദേശവാസികളിൽ പേടി ഉളവാക്കുന്നു. കുന്ന് സംരക്ഷണ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറിയിട്ടുണ്ട്. ഓരോ മഴയിലും ഇടിയുന്ന കുന്ന് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. 2023 ജൂലൈ മാസം നിർത്താതെ പെയ്ത മഴയിൽ വീരമലക്കുന്നിടിഞ്ഞ് വലിയ ദുരന്തമാണുണ്ടായത്. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത കൃഷിയിടങ്ങൾ മണ്ണിനടിയിലായി.
യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ദേശീയപാത നിർമാണത്തിന്റെ പേരിൽ കുന്നിടിച്ച് മണ്ണെടുക്കുന്നതു കാരണമാണ് വീരമലക്കുന്ന് ഇല്ലാതാകുന്നതെന്ന മുന്നറിയിപ്പുകൾ തുടർച്ചയായി അധികൃതർ അവഗണിച്ചു. വീരമലക്കുന്നിന്റെ തകർച്ച ചെറുവത്തൂർ കാസർകോട് ദേശീയപാതക്ക് മാത്രമല്ല പ്രദേശവാസികളുടെ ഏറ്റവും മികച്ച കുടിവെള്ള സ്രോതസ്സിനും ഭീഷണിയാകുമെന്ന് ജനങ്ങൾ പറഞ്ഞു.
വീരമലക്കുന്നിന്റെ മുകളിൽനിന്ന് ഒഴുകിവരുന്ന മഴവെള്ളം മല പിളർത്തിയാണ് പടിഞ്ഞാറോട്ട് വരുന്നത്. ഈ വെള്ളം ഒഴുക്കി വിടാൻ ദേശീയപാത നിർമാതാക്കൾ തുടങ്ങിയ സംവിധാനം പാതിവഴിയിലാണ്. മണ്ണിനുള്ളിലെ ഉറവയുടെ ശക്തമായ സമ്മർദത്തിൽ മണ്ണും പാറക്കഷണങ്ങളും വലിയ ഉരുളൻ കല്ലും ദേശീയപാതയിലേക്കാണ് പതിക്കുന്നത്. മുന്നിലെ പല വിടവുകളിലൂടെയും വെള്ളം ഒഴുകി തുടങ്ങിയതോടെ മണ്ണിടിച്ചിൽ ശക്തമായി. രാത്രി സമയങ്ങളിൽ മഴ കനത്താൽ മണ്ണ് പൂർണമായും ദേശീയപാതയിലേക്ക് തള്ളും.
കുന്നിൽനിന്ന് വരുന്ന മണ്ണും കല്ലും ചളിയും ഹൈവേയും കടന്ന് പടിഞ്ഞാറു ഭാഗത്തുള്ള കൃഷിയിടത്തിൽ പതിച്ച് ഏക്കർ കണക്കിന് കൃഷിയാണ് നഷ്ടപ്പെട്ടത്. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ജില്ലയിലെ പ്രസിദ്ധമായ മലയാണ് വീരമല ഇടിയുന്നതുമൂലം ഭൂപടത്തിൽനിന്ന് നഷ്ടമാവുന്നത്.
വനംവകുപ്പിന്റെ അധീനതയിലുള്ള ഈ കുന്നിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്. ഇവിടെനിന്ന് കാര്യങ്കോട് പുഴയുടെയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം.
ദേശീയപാതയുടെ ചെറുവത്തൂർ കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയിച്ചയിലൂടെയാണ് കടന്നു പോകുന്നത്. നിശ്ചിത അളവിൽ മാത്രം മണ്ണെടുക്കണമെന്നും റോഡിന് ആവശ്യം വരുന്ന ഭാഗങ്ങൾ മാത്രം എടുത്താൽ മതിയെന്നും കരാറുകാരോടും കലക്ടറോടും പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മണ്ണിടിച്ചിൽ കാരണം കോടിക്കണക്കിന് രൂപയുടെ മണലാണ് നിർമാണ കമ്പനിക്ക് സൗജന്യമായി കിട്ടിയത്.