സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് എട്ട് ലക്ഷം തട്ടിയ പ്രതി മംഗളൂരുവിൽ അറസ്റ്റിൽ
text_fieldsഫർഷദ്
ഇരിങ്ങാലക്കുട: പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയെ മൊബൈൽ ഫോണിൽ വിളിച്ച് മുബൈയിലെ സി.ബി.ഐ ഇൻവെസ്റ്റിഗേഷൻ ഓഫിസറാണെന്ന് പറഞ്ഞ് എട്ട് ലക്ഷം തട്ടിയ പ്രതി മംഗളൂരുവിൽ അറസ്റ്റിൽ.
കാഞ്ഞങ്ങാട് സ്വദേശി പാമ്പുവീട്ടിൽ ഫർഷദാണ് (24) അറസ്റ്റിലായത്. വീട്ടമ്മയുടെ ആധാർ നമ്പർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വെബ്സൈറ്റ് വഴി വ്യാജ എഫ്.ഐ.ആർ അയച്ച് നൽകി വിശ്വസിപ്പിച്ച പ്രതി, പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞ് പലപ്പോഴായി വിവിധ അക്കൗണ്ടുകൾ മുഖേന എട്ട് ലക്ഷം രൂപ തട്ടിയെടുത്തു.
തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് 4,90,000 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങിയ ഇയാൾ തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഫർഷാദ് നാട്ടിൽ വരുന്നതായി വിവരം ലഭിച്ച പൊലീസ് മംഗളൂരു വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരിങ്ങാലക്കുട എസ്.എച്ച്.ഒ എം കെ. ഷാജി, ജി.എസ്.ഐ എം.എ. മുഹമ്മദ് റാഷി , ജി.എസ്.സി.പി.ഒ എം. ആർ. രഞ്ജിത്ത്, സി.പി.ഒമാരായ എം.എം. ഷാബു, മുരളീ കൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


