ലോട്ടറി ചൂതാട്ടം കൊഴുക്കുന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsഎം. രാമൻ, ജോസ് ജോസഫ്
കാഞ്ഞങ്ങാട്: സമാന്തര ലോട്ടറി ചൂതാട്ടത്തിനിടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോണുകളും രേഖകളും പ്രതികളിൽനിന്ന് പിടിച്ചു. ചുള്ളിക്കര വെള്ളരിക്കുണ്ടിലെ എം. രാമൻ (55), പൂടംകല്ലിലെ ജോസ് ജോസഫ് (77) എന്നിവരാണ് രാജപുരം പൊലീസിന്റെ പിടിയിലായത്.
രണ്ട് കേസുകളിലെയും രണ്ടാം പ്രതിയായ പ്രഭാകരൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോണുകൾക്ക് പുറമെ, ആധാർ കാർഡ്, പാൻ കാർഡ്, പഴ്സ് എന്നിവ കസ്റ്റഡിയിലെടുത്തു. ഗൂഗിൾ പേ വഴി ഇടപാട് നടത്തിയതായും കണ്ടെത്തി.
രാമന്റെ കൈവശം കണ്ട 2300 രൂപയും ജോസ് ജോസഫിൽനിന്ന് 1100 രൂപയും പിടിച്ചു. ചുള്ളിക്കര ടൗണിൽനിന്ന് കഴിഞ്ഞദിവസം ഉച്ചക്കാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. രണ്ടാം പ്രതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സംസ്ഥാന ലോട്ടറിക്ക് സമാനമായി നടക്കുന്ന ഒറ്റനമ്പർ ചൂതാട്ടത്തിൽ കുടുങ്ങി നിരവധി പേർ വഴിയാധാരമായിട്ടുണ്ട്. ചൂതാട്ട സംഘത്തിനെതിരെ സ്ത്രീകളിൽനിന്നുമുൾപ്പെടെ പൊലീസിൽ വ്യാപക പരാതിയെത്തിയിരുന്നു. ബേക്കൽ ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നിർദേശപ്രകാരം രാജപുരം എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ ഓമനക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, സതീഷ് കുമാർ, സനൂപ്, വിജിത്ത്, സജിത് ജോസഫ്, സിവിൽ ഓഫിസർ നിധിൻ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കാഞ്ഞങ്ങാട് നഗരത്തിലുൾപ്പെടെ ഒറ്റനമ്പർ ചൂതാട്ടം വ്യാപകമാണ്. പിടിക്കപ്പെടുന്നവർക്കെതിരെ പിഴയൊടുക്കാവുന്ന പെറ്റിക്കേസുകൾ മാത്രമാണ് പൊലീസ് ചുമത്തുന്നത്. പൊലീസിന്റെ നോട്ടീസ് കൈപ്പറ്റി പിഴയടക്കുന്ന പ്രതികൾ വീണ്ടും ചൂതാട്ടത്തിലേർപ്പെടുന്നു.
എന്നാൽ, രാജപുരം പൊലീസ് പ്രതികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് ലോട്ടറി ആക്ട് ഉൾപ്പെടെ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ആഴ്ചകൾക്ക് മുമ്പ് കള്ളാറിൽനിന്നും കാർ സഹിതം ലോട്ടറി ചൂതാട്ടക്കാരനെ രാജപുരം എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.