കാർ മറിഞ്ഞത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു
text_fieldsഅര്ജുന് തിലകൻ
കാഞ്ഞങ്ങാട്: കാർ ഓടയിലേക്ക് മറിഞ്ഞതറിഞ്ഞ് അന്വേഷിക്കാൻ പുലർച്ച സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി. സതീഷ് അടക്കമുള്ള സംഘത്തിനുനേരെ അക്രമം. പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍പെട്ട യുവാവാണ് രക്ഷിക്കാനെത്തിയ പൊലീസിനെ അക്രമിച്ചത്.
ബളാല്‍ മങ്കയത്തെ നടുത്തൊടിയില്‍ വീട്ടില്‍ അര്ജുന് തിലകണ് (30) അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം. മങ്കയത്ത് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ കാറോടിച്ച യുവാവ് പൊലീസ് നിർദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ടി. മധു അറിയിച്ചത് പ്രകാരമാണ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ സി.പി.ഒ രഞ്ജിത്ത് രാജീവിനൊപ്പമെത്തിയത്.
കാറില്‍നിന്ന് പുറത്തിറങ്ങിയ പ്രതി കാറിന്റെ താക്കോല്‍ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. എ.എസ്.ഐ മധു, സീനിയര്‍ സി.പി.ഒ സുരേഷ് എന്നിവര്‍ക്കും പരിക്കേറ്റു. താക്കോല്‍ കൊണ്ടുള്ള അക്രമത്തില്‍ ഇന്‍സ്പെക്ടറുടെ ഇടതുകൈയുടെ നടുവിരലിന് പരിക്കേറ്റു. രഞ്ജിത്ത് രാജീവന്റെ വയറിന് ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി യൂനിഫോം ബട്ടണുകള്‍ വലിച്ചുപൊട്ടിക്കുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തു.
പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ഇന്‍സ്പെക്ടറും പൊലീസുകാരും ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.