ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പായില്ല; സൂചികുത്താൻ ഇടമില്ലാതെ യാത്രക്കാരും ഡ്രൈവർമാരും
text_fieldsകാഞ്ഞങ്ങാട് നഗരത്തിലെ തിരക്ക്
കാഞ്ഞങ്ങാട്: കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച കാഞ്ഞങ്ങാട് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പായില്ല. നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കും പഴയ ബസ് സ്റ്റാൻഡ് അനന്തമായി അടച്ചിട്ടതിനെ തുടർന്നുള്ള ദുരിതത്തിനും പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി തീരുമാനമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു മേയ് 31ന് യോഗം ചേർന്നത്.
നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പാർക്ക് ചെയ്യാവുന്ന ഓട്ടോകളുടെ എണ്ണം നിജപ്പെടുത്തി മാർക്ക് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും നടപടി ഉണ്ടായില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കോട്ടച്ചേരി ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവൃത്തികൾ മൂലം ബസുകൾ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന രണ്ടാമത്തെ പ്രഖ്യാപനവും നടപ്പിൽ വന്നില്ല.
പാണത്തൂർ ഭാഗത്തേക്കും വടക്കോട്ടും പോകുന്ന ബസുകൾ ആലാമി പള്ളി ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കണമെന്നും കാസർകോട് ഭാഗത്ത്നിന്ന് കാഞ്ഞങ്ങാട് അവസാനിക്കുന്ന ബസുകൾ ആലാമിപള്ളി ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണമെന്ന തീരുമാനവും തമാശയായി. തെക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ കോട്ടച്ചേരി ബസ് സ്റ്റാൻഡിൽനിന്ന് തുടങ്ങി അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ കയറി യാത്ര തുടരണമെന്നും അഞ്ച് മിനിറ്റ് സമയം മാത്രമേ ബസുകൾ കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുന്നിൽ നിർത്തിയിടാൻ പാടുള്ളൂവെന്നും കമ്മിറ്റി തീരുമാനിച്ചിരുന്നു, നടപ്പായില്ല. സർവിസ് റോഡിൽ ഒരു ഭാഗത്തേക്കുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.
നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് സംയുക്തമായി സ്പെഷൽ ഡ്രൈവ് നടത്താനും തീരുമാനിച്ചിരുന്നു. കട ഉടമകളുടെ വാഹനം സ്വന്തം ഉത്തരവാദിത്തത്തിൽ പാർക്ക് ചെയ്യനായിരുന്നു തീരുമാനം. സർവിസ് റോഡിൽ ആവശ്യമായ സ്ഥലത്ത് നോ എൻട്രി ബോർഡുകളും അറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബസ് സ്റ്റാൻഡിന്റെ മുൻ വശം നിലവിൽ സൂചി കുത്താൻ ഇടമില്ലാതെ യാത്രക്കാരും ഡ്രൈവർമാരും വലയുമ്പോൾ തൊട്ടടുത്ത് പെട്രോൾ പമ്പിന് മുൻവശത്തുള്ള വിശാലമായ സ്ഥലം പൊലീസ് സംരക്ഷിച്ചുനൽകുന്നു.
ഇവിടെ പാർക്കിങ് വിലക്കി പൊലീസിന്റെ അഞ്ച് ബോർഡുകളാണുള്ളത്. അരയിപ്പാലം, ജില്ല ആശുപത്രി, കടപ്പുറം ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ അനശ്വര കോംപ്ലക്സിന് മുന്നിൽ പാർക്ക് ചെയ്യാനായിരുന്നു മറ്റൊരു തീരുമാനം. ജൂൺ രണ്ടു മുതൽ ഇവ പ്രാബല്യത്തിൽ വരുത്താനായിരുന്നു ചെയർപേഴ്സൻ കെ.വി. സുജാതയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം.