കസ്റ്റഡി വാഹനങ്ങൾക്ക് അകാല ചരമം
text_fieldsഹോസ്ദുർഗ് പൊലീസ്, മാവുങ്കാൽ നിർമ്മിതി കേന്ദ്രം വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ കാടുമൂടിയ നിലയിൽ
കാഞ്ഞങ്ങാട്: പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾക്ക് അകാല ചരമം. വിവിധ കേസുകളിൽപെട്ട് വർഷങ്ങളായി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച വാഹനങ്ങളാണ് നാശത്തിന്റെ വക്കിലെത്തിയത്. പൊലീസ്, എക്സൈസ്, വനം വകുപ്പ്, റവന്യൂ വിഭാഗം വിവിധ കേസുകളിൽ പിടികൂടി കോടതിയിൽ ഹാജരാക്കുകയും കോടതി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഏൽപിച്ചതുമായ വാഹനങ്ങളാണിവ.
ഓരോ സർക്കാർ ഓഫിസുകൾക്ക് മുന്നിലും തുരുമ്പെടുത്ത് ദ്രവിച്ച് തീരാറായ വാഹനങ്ങൾ കാണാം. എൻജിൻ മാത്രമായി മറ്റ് ഭാഗങ്ങൾ തുരുമ്പ് വിഴുങ്ങിയ വാഹനങ്ങളും നിരവധി. ടിപ്പർ ലോറി, ബസ്, കാർ, ജീപ്പ്, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ നശിച്ചു.
ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പൂഴി കടത്തുമ്പോൾ റവന്യൂ വിഭാഗം പിടികൂടിയ ടിപ്പർ ലോറികളടക്കം നിരവധി വാഹനങ്ങളുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട കാറും ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷന് മുന്നിലും പിറക് വശത്തായും വാഹനങ്ങളുടെ ശവപ്പറമ്പാണ്. സ്റ്റേഷന് മുന്നിൽ സ്ഥലമില്ലാതായതോടെ മാവുങ്കാൽ നിർമിത കേന്ദ്രം വളപ്പിലേക്ക് മാറ്റിയ അനേകം വാഹനങ്ങൾ പത്ത് വർഷത്തിലേറെയായി ഇവിടെ നശിച്ചുകൊണ്ടിരിക്കുന്നു.
കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണുള്ളത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാമെങ്കിലും അധികൃതർ അതിന് താൽപര്യമില്ല. പൂഴി കടത്തുന്നതിനിടെയാണ് പ്രധാനമായും ടിപ്പർ ലോറികൾ പിടിയിലാകുന്നത്. വാഹനാപകടത്തിൽ പെട്ട് കേസിന്റെ നൂലാമാലകളിൽ കുടുങ്ങിയ നിരവധി വാഹനങ്ങളും കസ്റ്റഡിയിലുണ്ട്.