Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഅനുജന്റെ ഭാര്യ...

അനുജന്റെ ഭാര്യ കോൺഗ്രസ് സ്ഥാനാർഥി; ജ്യേഷ്ഠന്റെ ഭാര്യ സി.പി.എമ്മും

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം 

Listen to this Article

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ ജ്യേഷ്ഠന്റെയും അനുജന്റെയും ഭാര്യമാർ ഇടതു-വലത് മുന്നണി സ്ഥാനാർഥികൾ. നഗരസഭ 22 ചതുരക്കിണർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ എ. ഭാരതിയെ ഞായറാഴ്ച ചേർന്ന കോൺഗ്രസ് വാർഡ് കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു. തൊട്ടടുത്ത വാർഡായ 20 മോനാച്ച വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ കെ. രുഗ്മിണിയെ എൽ.ഡി.എഫ് കൺവെൻഷനിൽ പ്രഖ്യാപിച്ചു.

ഭാരതിയുടെ ഭർത്താവ് പി. മധുവിന്റെ ജ്യേഷ്ഠൻ കരുണാകരന്റെ ഭാര്യയാണ് സി.പി.എം സ്ഥാനാർഥിയായ രുഗ്മിണി. ഇരുവരുടെയും ഭർത്താക്കന്മാർ പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണ്. ഭാരതിയുടെ സ്വന്തം വീട്ടുകാരും കോൺഗ്രസുകാർ. കയ്യൂർകാരിയായ രുഗ്മിണി സി.പി.എം പ്രവർത്തകയും മഹിള അസോസിയേഷൻ നേതാവുമാണ്.

ഭർത്താവും കുടുംബക്കാരെല്ലാം കോൺഗ്രസുകാരായിട്ടും സി.പി.എം സ്ഥാനാർഥിത്വത്തിന് അത് തടസ്സമായില്ല. രുഗ്മിണിയുടെ ഭർത്താവ് കരുണാകരൻ കോൺഗ്രസ്, ഓട്ടോത്തൊഴിലാളി ഐ.എൻ.ടി.യു.സി പ്രവർത്തകനാണ്. അടിയുറച്ച കോൺഗ്രസുകാരിയെന്നതുകൊണ്ടുതന്നെ ഭാരതിയെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടി പ്രവർത്തകരിൽനിന്ന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല.

കഴിഞ്ഞതവണ രണ്ടു വാർഡുകളിലും സി.പി.എം വിജയിച്ചതാണ്. ഭാരതിയിലൂടെ 22ാം വാർഡ് പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. രണ്ടു വാർഡുകളിലെയും ജ്യേഷ്ഠാനുജന്മാരുടെ എതിരാളികളെ ഇരുപാർട്ടികളും പ്രഖ്യാപിച്ചിട്ടില്ല. രണ്ടുപേരും വിജയിച്ചുകയറിയാൽ കാഞ്ഞങ്ങാട് നഗരസഭയിലും ചരിത്രമാകും.

Show Full Article
TAGS:Kerala Local Body Election Congress CPM Candidates 
News Summary - Younger brother's wife is a Congress candidate; Elder brother's wife is also a CPM candidate
Next Story