വീണ്ടും പുലിപ്പേടി; കാട്ടുപന്നികള്‍ ചത്തനിലയില്‍
text_fieldsമുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും പുലിപ്പേടിയിൽ ജനം. ഇവിടെയുള്ള ഒരു വിദ്യാര്‍ഥിയാണ് പുലിയെ കണ്ടതായി പറയുന്നത്. വിദ്യാർഥിയും സുഹൃത്തും ഇരിയണ്ണി-മിന്നംകുളം റോഡിലൂടെ സ്കൂട്ടറില്‍ പോകുമ്പോൾ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ പുലിയെ കണ്ടെന്നാണ് പറയുന്നത്. പുലി ഓലത്തുകയ ഭാഗത്തേക്ക് പോവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആലംപറമ്പില്‍ കാമറ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ രണ്ട് കാട്ടുപന്നികളെ ചത്തനിലയിലും കണ്ടെത്തി. ഇവയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടതിനാല്‍ പുലി പിടിച്ചതാണെന്ന് സംശയിക്കുന്നു. കുറ്റിയടുക്കം ഫുട്ബാള്‍ കോര്‍ട്ടിന് സമീപം ഒരു പന്നിയുടെ ജഡം ചീഞ്ഞളിഞ്ഞ നിലയിലാണ് കണ്ടത്. മറ്റൊരു പന്നിയെ തൊട്ടടുത്ത കാവിന് സമീപത്തും കണ്ടു. രണ്ട് പന്നികളെയും പുലി പിടിച്ചതാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇവിടെ ഒരു വീട്ടിലെ വളര്‍ത്തുനായെ കഴിഞ്ഞദിവസം കാണാതായിരുന്നു. പയസ്വിനിപ്പുഴക്കരയിലെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി പലരും പറയുന്നുണ്ട്. എന്നാല്‍, പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളെല്ലാം പോകുന്നത് വനത്തിനകത്തുകൂടിയാണ്. നിരവധി വിദ്യാര്‍ഥികളും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡുകളില്‍ പുലിയ കാണുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.