നീലേശ്വരത്ത് ഓവുചാൽ തകർന്നു; സർവിസ് റോഡിൽ യാത്രാദുരിതം
text_fieldsദേശീയപാതയിൽ പുതുതായി നിർമിച്ച ഓവുചാൽ സ്ലാബ് തകർന്ന നിലയിൽ
നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള സർവിസ് റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതുമൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. നീലേശ്വരം കരുവാച്ചേരി മുതൽ നിടുങ്കണ്ടവരെയുള്ള റോഡാണ് തകർന്നത്. ഇവിടെ മണലിട്ടുയർത്തി റോഡ് നിർമിക്കുന്നത് പാതിവഴിയിൽ നിലച്ചമട്ടാണ്. അഞ്ചു മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് അരമണിക്കൂർ വേണ്ടിവരും. ഇങ്ങനെ നീലേശ്വരം ദേശീയപാതയിൽ മാസങ്ങളായി നാട്ടുകാരും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.
ദേഗീയപാതയോരത്ത് പുതുതായി നിർമിച്ച ഓവുചാലും തകർന്ന നിലയിലാണ്. സ്ലാബുകൾ ശരിയായ രീതിയിൽ സ്ഥാപിക്കാത്തതുകൊണ്ട് ഓവുചാലിൽ മാലിന്യം നിറഞ്ഞു. ഇത് മഴക്കാലമായാൽ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകും. മാലിന്യം നീക്കംചെയ്യണമെങ്കിൽ സ്ലാബുകൾ എടുക്കേണ്ടിവരും. ഇത് അത്ര പ്രാവർത്തികമാകുന്ന കാര്യവുമല്ല. ദേശീയപാത റോഡും ഓവുചാലും നിർമാണം നടക്കുമ്പോൾ ദേശീയപാത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ല. അതുകൊണ്ടുതന്നെ കരാറുകാരൻ തോന്നിയപോലെ നിർമാണം നടത്തുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.


